വാവ സുരേഷ് പാമ്പു പിടിത്തക്കാർക്കായുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് വനംവകുപ്പ്
വാവ സുരേഷ് പാന്പു പിടിത്തക്കാർക്കായുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് വനംവകുപ്പ്. പരിശീലന പരിപാടിയിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് നേടുന്നവർക്കു മാത്രമേ പാന്പിനെ പിടിക്കാന്‍ അനുമതിയുള്ളൂവെന്നും വകുപ്പ് വ്യക്തമാക്കി.
വാവാ സുരേഷ് അനുഭവ പരിചയമുള്ള പാന്പുപിടിത്തക്കാരനാണ്. എന്നാലും വനംവകുപ്പിന്റെ പരിശീലന പരിപാടിയിൽ പങ്കെടുക്കണം. ഇതിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് നേടിയാലേ പാന്പിനെ പിടിക്കാനാവൂ. അല്ലാത്തവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനാവുമെന്ന് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ വൈ മുഹമ്മദ് അൻവർ പറഞ്ഞു.
പ്രളയത്തിനു ശേഷം പാന്പു പിടിത്തക്കാർക്ക് ആവശ്യം ഏറിയതോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് പരിശീലന പരിപാടി ആരംഭിച്ചത്. 21 മുതൽ 65 വയസ്സുവരെ പ്രായമുള്ളവർക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനാവൂക. ഒറ്റ ദിവസമാണ് പരിശീലനം. അഞ്ചു വർഷത്തേക്കാണ് സർട്ടിഫിക്കറ്റ് നൽകുക.
ശരിയല്ലാത്ത നടപടികളിൽ ഏർപ്പെടുന്നുവെന്നു കണ്ടാൽ വകുപ്പ് സർട്ടിഫിക്കറ്റ് റദ്ദാക്കും.
ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ 1650 പേർക്കാണ് പരിശീലനം നൽകിയത്. ഇതിൽ 928 പേർ പാന്പുപിടിത്തത്തിൽ സന്നദ്ധ സേവകരായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കു പാന്പുകടിയേറ്റാൽ ഒരു ലക്ഷം രൂപ വരെ ആശുപത്രി ചെലവായി നൽകും. മരിച്ചാൽ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.


