ദിലീപിനെതിരെ കുരുക്ക് മുറുകുന്നു; കൊലക്കുറ്റ ഗൂഢാലോചനാ വകുപ്പ് കൂടി ചുമത്തി പോലീസ്

നടൻ ദിലീപിനെതിരെ കൊലക്കുറ്റ ഗൂഢാലോചനാ വകുപ്പ് കൂടി ചുമത്തി പൊലീസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 വകുപ്പാണ് ഉൾപ്പെടുത്തിയത്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിർണായക നീക്കം.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സരാജ്, ബൈജു ചെങ്ങമനാട്, ശരത് എന്നിവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. പ്രോസിക്യൂഷൻ സമയം നീട്ടി ആവശ്യപ്പെട്ടതിനാൽ ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ രംഗത്തുണ്ട്. ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നത് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമാണെന്നും നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. കേസ് അട്ടിമറിക്കാൻ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചുവെന്നും ദിലീപിനെ സഹായിക്കാൻ ഓരോ ഘട്ടത്തിലും ഇരുപതോളം സാക്ഷികൾ കൂറുമാറിയെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടും.
കേസിനെ അസാധാരണം എന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതി മുന്പാകെ വിശേഷിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു കേസ്. 20 സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ലൈംഗിക പീഡനങ്ങൾക്ക് ദിലീപ് ക്വട്ടേഷൻ നൽകി. ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമങ്ങൾ നടത്തിയിരുന്നെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ പുതിയ സാക്ഷികളെ വിസ്തരിക്കാൻ ഈ മാസം 22നാണ് അനുമതി നൽകിയിരിക്കുന്നത്. നിലീഷ, കണ്ണദാസൻ, ഉഷ, സുരേഷ്, എന്നിവരെ വിസ്തരിക്കാനാണ് അനുമതി നൽകിയത്. സത്യമൂർത്തിയെ ഈ മാസം 25ന് വിസ്തരിക്കും. വിചാരണ കോടതിയാണ് അനുമതി നൽകിയത്. ഇതിനിടെ തുടർ അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണ റിപ്പോർട്ട് കൈമാറാനാണ് കോടതി നിർദേശിച്ചത്.