മുല്ലപ്പെരിയാർ; രാഷ്ട്രീയം കോടതിക്ക് പുറത്തുമതിയെന്ന് കേരളത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് സുപ്രീം കോടതിയുടെ താക്കീത്. രാഷ്ട്രീയം കോടതിക്ക് പുറത്തുമതിയെന്ന് സുപ്രീം കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിനെതിരെ കേരളം നൽകിയ അപേക്ഷ തീർപ്പാക്കിയാണ് കോടതിയുടെ പ്രതികരണം. വെള്ളം തുറന്നുവിടുന്നതിൽ പരാതിയുണ്ടെങ്കിൽ മേൽനോട്ട സമിതിയാണ് നടപടി സ്വീകരിക്കേണ്ടത്. സമിതി നടപടി എടുക്കാത്തത് കേരളത്തിന്‍റെ അംഗത്തിന്‍റെ പരാജയമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്താതെ സ്വന്തം അംഗത്തെ കുറ്റപ്പെടുത്തുവെന്നും സുപ്രീം കോടതി വിമർശിച്ചു.
അണക്കെട്ടിന്‍റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർച്ചയായി അപേക്ഷകളുമായി വരുന്നത് അംഗീകരിക്കാനാവില്ല. വെള്ളം തുറന്നുവിടുന്നതിൽ പരാതിയുണ്ടെങ്കിൽ മേൽനോട്ട സമിതിയെ അറിയിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. വെള്ളം തുറന്നുവിടുന്നതിനു മുൻപ് മുന്നറിയിപ്പ് നൽകണമെന്നായിരുന്നു കോടതിയിൽ കേരളം ആവശ്യപ്പെട്ടത്. 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണം. രാത്രിയിൽ വെള്ളം തുറന്നുവിടുന്നതു മൂലം വെള്ളപ്പൊക്കവും അതുമായി ബന്ധപ്പെട്ട ദുരിതങ്ങളും ഉണ്ടാകുന്നതായും ചൂണ്ടിക്കാട്ടി. മേൽനോട്ട സമിതി ഇക്കാര്യത്തിൽ മൗനം പാലിക്കയാണെന്നും കേരളം ആരോപിച്ചു.