വഖഫ് ബോർഡ് - പള്ളികളിൽ പ്രതിക്ഷേധം വേണ്ടെന്ന് സമസ്ത ; അനുകൂലിച്ച് മുസ്ലീം ലീഗ്
കോഴിക്കോട്
വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതിൽ പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങൾ. മുസ്‌ലിം ലീഗ് നിലപാട് തള്ളിയാണ് സമസ്ത രംഗത്തെത്തിയിരിക്കുന്നത്. വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതിൽ പ്രതിഷേധമുണ്ട്. എന്നാൽ ഇതിന്‍റെ പേരിൽ പള്ളികളിൽ പ്രതിഷേധം വേണ്ട. പള്ളി ആദരിക്കപ്പെടേണ്ട സ്ഥലമാണ്. പ്രകോപനപരമായ കാര്യങ്ങൾ അവിടെ ഉണ്ടാകരുത്. പലരും കുഴപ്പമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഉത്തരവാദിത്വം സമസ്തയ്ക്കാകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. വഖഫ് നിയമനത്തിൽ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്‌തക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് കൂടിയാലോചിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രം മറ്റു പ്രതിഷേധങ്ങളിലേക്ക് കടക്കാമെന്നും തങ്ങൾ പറഞ്ഞു.
അതേ സമയം വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതിൽ പള്ളികളിൽ പ്രതിഷേധം വേണമെന്ന തീരുമാനത്തിൽനിന്ന് മുസ്‌ലിം ലീഗ് പിൻമാറി. പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന സമസ്തയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിഷയത്തെ രാഷ്ട്രീയവത്കരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സര്‍ക്കാര്‍ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും ഇക്കാര്യത്തിൽ കൂടുതൽ കൂടിയാലോചനകൾ വേണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.
kk