ശബരിമല വിമാനത്താവള വിവാദം; ഉടൻ മറുപടി നൽകുമെന്ന് വി. തുളസീദാസ്
പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതി നഷ്ടപ്പെടുന്ന രീതിയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ശബരിമല വിമാനത്താവളം സ്‌പെഷ്യൽ ഓഫിസർ വി തുളസീദാസ്. ശബരിമല വിമാനത്താവളത്തിന് പ്രാഥമിക അനുമതി പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചതാണ്. പദ്ധതി നടപ്പാക്കാൻ യാതൊരു പ്രതിസന്ധിയുമില്ല. ചോദ്യങ്ങൾക്കുള്ള മറുപടി കൺസൾട്ടൻസിയുമായി ആലോചിച്ച് ഉടൻ മറുപടി നൽകുമെന്നും അദ്ദേഹം ഒരു പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ ഉന്നയിച്ചിരിക്കുന്നത് സ്വാഭാവിക ചോദ്യങ്ങൾ മാത്രമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ സ്ക്രീനിംഗ് കമ്മിറ്റിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്നും ഇപ്പോഴുള്ള വിവാദങ്ങൾ അനാവശ്യമെന്നും വി. തുളസീദാസ് അഭിപ്രായപ്പെട്ടു.
ഇതിനിടെ ശബരിമല വിമാനത്താവളം സംബന്ധിച്ച സിവിൽ ഏവിയേഷൻ റിപ്പോർട്ട് കേരളത്തിന്റെ വികസനം അട്ടിമറിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട് രാജു എബ്രാഹം രംഗത്ത് വന്നിരുന്നു. ടേബിൾ ടോപ് വിവാദം ശുദ്ധ അസംബന്ധമാണ്. പ്രതിരോധ മന്ത്രാലയവും എയർപോർട്ട് അതോറിറ്റിയും എതിർത്തില്ലെന്നും ശബരിമല വിമാനത്താവളം പ്രധാനമന്ത്രി കേരളത്തിന് നൽകിയ ഉറപ്പാണെന്നും രാജു എബ്രഹാം പറഞ്ഞു.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഡിജിസിഎ റിപ്പോർട്ടിന് പിന്നിൽ ഏതോ ലോബികൾ പ്രവർത്തിക്കുന്നുണ്ട്. എയർപോർട്ട് അതോറ്റിയോ പ്രതിരോധ മന്ത്രാലയമോ ഒരു എതിർപ്പും ഉന്നയിച്ചിരുന്നില്ലെന്നും രാജു എബ്രഹാം പറഞ്ഞു. കണ്ടെത്തിയ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമല്ലെന്നാണ് ഡിജിസിഎ റിപ്പോർട്ട്. വിമാനത്താവളം രണ്ട് ഗ്രാമങ്ങളെ ബാധിക്കുമെന്നും ഡിജിസിഎ റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെയാണ് വിമാനത്താവള നിർദേശത്തെ എതിർത്ത് ഡിജിസിഎ വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റണ്‍വേ തയ്യാറാക്കാന്‍ ചെറുവള്ളി എേസ്റ്ററ്റിലാകില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്.