കാർ കത്തിച്ച കേസ്: ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് പൊലീസ് കസ്റ്റഡിയിൽ. ഗോവയിൽ നിന്ന് ചാത്തന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഷിജു വർഗീസിന്റെ കാർ കത്തിച്ച കേസിൽ രണ്ട് പേർ ഇന്ന് രാവിലെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഷിജു വർഗീസിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
വോട്ടെടുപ്പ് ദിനത്തിലാണ് ഷിജു വർഗീസിന്റെ കാർ കത്തിച്ച സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘാംഗം ബിനുകുമാർ, ഷിജുവിന്റെ മാനേജർ ശ്രീകുമാർ എന്നിവരാണ് രാവിലെ പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ ഷിജു വർഗീസിനും പങ്കുള്ളതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഷിജു വർഗീസിനെ വിശദമായി ചോദ്യം ചെയ്യും.
വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്ക് സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കന്പനി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം.വർഗീസ്. തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ നിന്ന് ഷിജു വർഗീസ് മത്സരിച്ചിരുന്നു.