ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കേസ് അട്ടിമറിക്കാനെന്ന് പരാതിക്കാരി
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കേസ് അട്ടിമറിക്കാനാണെന്ന് പരാതിക്കാരി. റിപ്പോര്‍ട്ടിൽ പറയുന്ന തീയതിയല്ല ക്ലിഫ് ഹൗസിലെത്തിയത്. സെപ്തംബര്‍ 19 ന് ക്ലിഫ് ഹൗസില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ താന്‍ ഓഗസ്റ്റ് 19 നാണ് അവിടെ പോയത്. പൊലീസ് സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റുകയാണ്. വിഷയത്തില്‍ ആഭ്യന്തരസെക്രട്ടറിക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരായ സോളാര്‍ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് പരാതിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐയ്ക്ക് വിട്ടത്.

