സർക്കാർ ആശുപത്രികളിൽ സ്പെഷാലിറ്റി സേവനം ഇനി 24 മണിക്കൂർ; തീരുമാനവുമായി സർക്കാരും ഡോക്ടർമാരും
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിൽ സർക്കാരും ഡോക്ടർമാരുടെ സംഘടനയും തമ്മിൽ ധാരണയായി. ആരോഗ്യ മന്ത്രി കെ. മുരളീധരനും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ (KGMOA) ഭാരവാഹികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനം ഉരുത്തിരിഞ്ഞത്.
പുതിയ ധാരണ പ്രകാരം ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, സർജറി എന്നീ പ്രധാന വിഭാഗങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുമണി വരെ മുഴുവൻ സമയവും ഒരു സ്പെഷലിസ്റ്റ് ഡോക്ടറുടെ സേവനം ആശുപത്രികളിൽ ലഭ്യമാകും. രാത്രി എട്ടുമണിക്ക് ശേഷം ഓൺ കോൾ (On-Call) ഡ്യൂട്ടിയിലാകും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക.
അതേസമയം, ജില്ലാ-ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതിനായി സ്പെഷാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്താമെന്നും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ആനുപാതികമായി കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന കെജിഎംഒഎയുടെ ആവശ്യം പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സ്പെഷലിസ്റ്റുകളെ കൂടി പുനർവിന്യസിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിൽ പുനർവിന്യസിക്കുമ്പോൾ ഡോക്ടർമാരുടെ സമ്മതം ആരായും. പകരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സാധാരണ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. പുനർവിന്യസിക്കപ്പെടുന്ന സ്പെഷലിസ്റ്റുകൾക്ക് പ്രത്യേക അലവൻസ് നൽകുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്.
aa

