മാധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ചെന്നിത്തല
കാസർഗോഡ്: കേരളത്തിലെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവിനെ കരിവാരിത്തേയ്ക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സർവേകൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയ കിഫ്ബി സർവേകളാണ് സംസ്ഥാനത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാൻ നടക്കുന്നു. ഗവണ്‍മെന്‍റിന്‍റെ അവസാനകാലത്ത് ഇരുന്നൂറു കോടിയുടെ രൂപയുടെ പരസ്യമാണ് നൽകിയത്.
അതിന്‍റെ പേരിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയാണ്. ഇത് ജനാധിപത്യത്തിന് ആപൽക്കരമാണ്. ചോദ്യങ്ങൾ സർക്കാരിന് അനൂകൂലമായി പടച്ചുണ്ടാക്കുന്നു. ജനങ്ങളുടെ മുന്നിൽ ഈ ഗവണ്‍മെന്‍റിന് ഒരു റേറ്റിംഗുമില്ല. അവർക്ക് മുന്നിൽ ഗവണ്‍മെന്‍റിന്‍റെ റേറ്റിംഗ് വളരെ താഴെയാണ്. അത് ചില മാധ്യമങ്ങൾ ബോധപൂർവം റേറ്റിംഗ് വർദ്ധിപ്പിക്കാൻ ശ്രമിച്ചാൽ അത് അനീതിയാണ്. ഞങ്ങൾ ഈ സർവേകളെ തള്ളിക്കളയുന്നു. ഇതിൽ യുഡിഎഫിന് വിശ്വാസമില്ല. ഇത് ബോധപൂർവം യുഡിഎഫിനെ തകർക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

