ജാതിസംഘടനകൾക്ക് കേരളത്തിന്‍റെ വിധി നിർണയിക്കാനുള്ള കെൽപ്പില്ലെന്ന് വി.എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: ജാതിസംഘടനകൾക്ക് കേരളത്തിന്‍റെ വിധി നിർണയിക്കാനുള്ള കെൽപ്പില്ലെന്ന് വി.എസ് അച്യുതാനന്ദൻ. വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ല എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് വി.എസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് വിശകലനത്തിന് സമയമായിട്ടില്ലെന്നും വി.എസ് പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർത്ഥികളായ വി.കെ പ്രശാന്ത് വട്ടിയൂർക്കാവിലും കെ.യു ജനീഷ് കുമാർ കോന്നിയിലും മിന്നുന്ന വിജയം സ്വന്തമാക്കിയിതിന് ശേഷമായിരുന്നു വി.എസ്സിന്‍റെ പ്രതികരണം.
വി.എസ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“ഒരു തിരഞ്ഞെടുപ്പ് വിശകലനത്തിന് സമയമായിട്ടില്ല. പക്ഷെ, ഉപതിരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകൾക്ക് കേരളത്തിന്‍റെ വിധി നിർണയിക്കാനുള്ള കെൽപ്പില്ല എന്നുതന്നെയാണ്. ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തിൽ നവോത്ഥാനത്തിന്‍റെ സൂചന. രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയേണ്ടതും ഭാവി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടതുമായ കാര്യമാണത്. വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ല എന്നും ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്. വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുന്പോൾ ഞാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
വട്ടിയൂർക്കാവിലെ ഇടതുപക്ഷ വിജയം ആദ്യം പ്രഖ്യാപിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥിതന്നെയായിരുന്നു. അതിന്‍റെ കാരണങ്ങളും അദ്ദേഹം പറഞ്ഞു. ഇതെഴുതുന്പോൾ, യു.ഡ.ിഎഫ് നേതാക്കൾ ഓരോരുത്തരായി, പ്രതികരണങ്ങളുമായി വന്നുകൊണ്ടിരിക്കുന്നു. അവിടെ പാളയത്തിൽ പട തുടങ്ങിക്കഴിഞ്ഞു. എൽ.ഡി.എഫിനെ സംബന്ധിച്ച്, കോന്നിയിലേതും രാഷ്ട്രീയ വിജയംതന്നെ. പക്ഷെ, വിശ്രമിക്കാൻ ഒരു നിമിഷംപോലും ബാക്കിയില്ലാത്ത മുന്നണിയാണ് എൽ.ഡി.എഫ് എന്ന തിരിച്ചറിവും ആവശ്യമാണ്.”

