ഇസാഫ് ബാങ്കിന്റെ 4.99% ഓഹരി സ്വന്തമാക്കി എം.എ.യൂസഫലി
കൊച്ചി : ഇസാഫ് ബാങ്കിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 85.54 കോടി നിക്ഷേപിച്ചു. ഇതോടെ ഇസാഫിന്റെ 4.99% ഓഹരി അദ്ദേഹത്തിനു സ്വന്തമാകും. ഇസാഫിന്റെ ഓഹരികൂടെ ആയതോടെ കേരളം ആസ്ഥാനമായ എല്ലാ ബാങ്കുകളിലും യൂസഫലിക്ക് നിക്ഷേപമായി. കാത്തലിക് സിറിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിലാണു നിലവിൽ നിക്ഷേപമുള്ളത്. ദോഹ ബാങ്ക് ഫിനാൻഷ്യൽ സർവീസസ് കമ്പനിയിലും അദ്ദേഹത്തിന് 6.8% ഓഹരിയുണ്ട്.
ബ്രിട്ടനിൽ ഭക്ഷ്യ സംസ്ക്കരണ രംഗത്ത് വൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ബർമ്മിംഗ്ഹാമിൽ ഭക്ഷ്യ സംസ്ക്കരണ പ്ളാന്റ് സ്ഥാപിക്കും. 500 കോടി രൂപയാണു നിക്ഷേപം. ഫാക്ടറിക്കുള്ള സ്ഥലത്തിന് 200 കോടി ചെലവുണ്ട്. രണ്ടും ചേർത്ത് 700 കോടിയുടെ ബ്രഹത്തായ നിക്ഷേപമാണിതെന്ന് യൂസഫലി പറഞ്ഞു. ലോകമാകെ 22 രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന 154 മാളുകളിലേക്ക് ഭക്ഷ്യ വസ്തുക്കൾ അയയ്ക്കുക ഇവിടെ നിന്നായിരിക്കും.
കൊച്ചി മറൈൻ ഡ്രൈവിൽ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനമന്ദിരത്തിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലുലു മാൾ 2019 ജനുവരിയിൽ തുറക്കും. തൃശൂർ തൃപ്രയാറിലെ വൈമാൾ ഏതാനും മാസങ്ങൾക്കകം തുറക്കുമെന്നും യൂസഫലി അറിയിച്ചു.




