നടിയെ ആക്രമിക്കപ്പെട്ട കേസിൽ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു
കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ താര സംഘടനയായ അമ്മയുടെ ഭാരവാഹിയും നടനുമായ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെ ആലുവ പോലീസ് ക്ലബിൽ വെച്ച് നടന്ന ചോദ്യം ചെയ്യൽ 2.30ഓടെ പൂർത്തിയായി. അമ്മയുടെ വിദേശത്തെ താര നിശകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് പിന്നീട് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഇതു സംബന്ധിച്ച രേഖകൾ എല്ലാം അന്വേഷണ സംഘത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ദിലീപും ഇടവേള ബാബുവും തമ്മിലുള്ള ചില സാന്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാനാണ് താരത്തെ വിളിച്ചു വരുത്തിയതെന്നാണ് സൂചന.
അതേസമയം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ കാർ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പറഞ്ഞു. രണ്ട് മാസം കാവ്യയുടെ കാർ ഡ്രൈവറായിരുന്നുവെന്ന് പോലീസിന് നൽകിയ മൊഴിയിലാണ് സുനി വെളിപ്പെടുത്തിയത്. അതേസമയം, പൾസർ സുനിയെ തനിക്ക് അറിയില്ലെന്ന നിലപാടാണ് പോലീസ് ചോദ്യം ചെയ്യലിൽ കാവ്യാ മാധവൻ കൈക്കൊണ്ടത്. കാവ്യയുടെ മൊഴി ശരിയാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഇതിനായി കാവ്യയുമായി അടുപ്പമുള്ള കൂടുതലാളുകളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

