സി.പി.എം വിട്ട് ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു; കടുത്ത വിമർശനവുമായി മുൻ എം.എൽ.എ
ഷീബ വിജയൻ
തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും കൊട്ടാരക്കര മുൻ എം.എൽ.എയുമായ ഐഷ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സി സമരവേദിയിൽ വെച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അവരെ സ്വീകരിച്ചു. പാർട്ടിയിലെ ചില തീരുമാനമെടുക്കുന്നവർ തന്നെ ദ്രോഹിച്ചുവെന്നും വിമർശനങ്ങൾ തന്നെ കൂടുതൽ ശക്തയാക്കുമെന്നും ഐഷ പോറ്റി പ്രതികരിച്ചു.
കൊട്ടാരക്കരയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ എം.എൽ.എയായ ഐഷ പോറ്റി, കഴിഞ്ഞ കുറച്ചു കാലമായി സി.പി.എം നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രശംസിച്ച് സംസാരിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് അവർക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. തന്നെ 'വർഗ്ഗവഞ്ചകി' എന്ന് വിളിച്ചേക്കാമെന്നും എന്നാൽ ജനങ്ങൾക്കൊപ്പം നിൽക്കാനാണ് തന്റെ തീരുമാനമെന്നും അവർ വ്യക്തമാക്കി.

