നിയമസഭാ തിരഞ്ഞെടുപ്പ്; കെ സുധാകരൻ ഉൾപ്പെടെ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്ത്
ശാരിക / തിരുവനന്തപുരം
നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കോൺഗ്രസ് സജീവമായി കടക്കുന്നു. മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ, ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ഔദ്യോഗിക നടപടികൾ ഈ മാസം 15-ന് ശേഷം ആരംഭിക്കും.
കെ. സുധാകരന് പുറമെ മുൻ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ എന്നിവരുടെ പേരുകളും സ്ഥാനാർത്ഥി ചർച്ചകളിൽ പരിഗണിക്കുന്നുണ്ട്. ആകെ സീറ്റുകളുടെ പകുതിയോളം യുവാക്കൾക്കും വനിതകൾക്കുമായി മാറ്റിവെക്കാനാണ് പാർട്ടി ആലോചിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ വയനാട്ടിലെ ബത്തേരിയിൽ നാളെ തുടങ്ങുന്ന ദ്വിദിന ക്യാമ്പിൽ നടക്കും.
അതേസമയം, മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനാൽ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. നിലവിലെ എംപിമാർക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ അനുമതി നൽകണമോ എന്ന കാര്യത്തിൽ എഐസിസി ഹൈക്കമാൻഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.
sdfsdf

