കൈക്കൂലിക്കേസ്; കെ.എന്‍. കുട്ടമണിയെ കളിമണ്‍പാത്ര നിര്‍മാണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കി

ഷീബ വിജയൻ
തൃശൂര്‍ I കൈക്കൂലിക്കേസില്‍ കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കെ.എന്‍. കുട്ടമണിയെ നീക്കി. ചിറ്റിശേരിയിലെ പാത്രം നിര്‍മാണം നടത്തുന്ന യൂണിറ്റിന്‍റെ ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍
കഴിഞ്ഞ ദിവസം അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. ചെടിച്ചട്ടി ഓര്‍ഡര്‍ നല്‍കാന്‍ പതിനായിരം കൈക്കൂലി വാങ്ങിയ സംഭവത്തിലായിരുന്നു കുട്ടമണി തൃശൂര്‍ വിജിലന്‍സിന്‍റെ ട്രാപ്പിൽ ചെയര്‍മാന്‍ കുടുങ്ങിയത്.
വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്. സ്വകാര്യ കളിമണ്‍ പാത്ര നിര്‍മാണ യൂണിറ്റില്‍ നിന്നും ചെടിച്ചട്ടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിതരണത്തിനാണ് കൊണ്ടുപോയത്. വളാഞ്ചേരി നഗരസഭയ്ക്ക് കീഴിലുള്ള കൃഷിഭവനാണ് ചെടിച്ചട്ടികള്‍ വിതരണം ചെയ്യുന്നത്. 3624 ചെടിച്ചട്ടികള്‍ ഇറക്കിവെച്ചു. ഈ യൂണിറ്റിന് പണം അനുവദിക്കുന്നത് കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ആണ്. ഇതിന് മുന്നോടിയായി കോര്‍പ്പറേഷന്‍റെ ചെയര്‍മാന്‍ കുട്ടമണി ചെടിച്ചട്ടികള്‍ക്ക് പണം ആവശ്യപ്പെടുകയായിരുന്നു. 25000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും 20000 കൊടുക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. തുടര്‍ന്ന് ചെയര്‍മാനെതിരെ ഉടമ വിജിലന്‍സിന് പരാതി നൽകി. കമ്മീഷന്‍റെ ആദ്യ ഗഡു പതിനായിരം രൂപ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാള്‍ വിജിലന്‍സ് പിടിയിലാകുന്നത്. സിഐടിയു സംസ്ഥാന സമിതി അംഗമാണ് കുട്ടമണി.
asasasw