യുക്രെയ്നിൽ റെയിൽവേ സ്റ്റേഷനു നേർക്ക് റഷ്യയുടെ റോക്കറ്റ് ആക്രമണം; 22 മരണം

കിഴക്കൻ യുക്രെയ്ൻ നഗരമായ ചാപ്ലൈനിലെ റെയിൽവേ സ്റ്റേഷനു നേർക്ക് റഷ്യയുടെ റോക്കറ്റ് ആക്രമണം. 11 വയസുള്ള കുട്ടി ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു. അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിലാണ് സെലൻസ്കി റഷ്യൻ ആക്രമണത്തിന്‍റെ വിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരിൽ അഞ്ച് പേരുടെ മൃതദേഹം ഒരു വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. നാൽ വാഹനങ്ങൾ കൂടി അഗ്നിക്കിരയായിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായും സെലൻസ്കി അറിയിച്ചു.
റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്നേക്ക് ആറു മാസം പിന്നിടുമ്പോഴാണ് ആക്രമണവിവരം പു റത്തുവരുന്നത്. അതേസമയം, ആക്രമണത്തെക്കുറിച്ച് റഷ്യ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നില്ലെന്നാണ് റഷ്യ ആവർത്തിച്ച് പറയുന്നത്. കഴിഞ്ഞ ഏപ്രിലിൽ ക്രമാറ്റോർസ്‌കിൽ റെയിൽവേ സ്റ്റേഷനു നേർക്കും റഷ്യയുടെ റോക്കറ്റ് ആക്രമണ മുണ്ടായിരുന്നു. അന്ന് അമ്പതിലേറെ പേരുടെ ജീവൻ നഷ്ടമായി.