സർവകലാശാലാ നിയമന ക്രമക്കേട്; അന്വേഷണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് രാജ്ഭവൻ

സർവകലാശാലകളിലെ നിയമന ക്രമക്കേട് വിഷയത്തിലെ അന്വേഷണത്തിന് വിട്ടുവീഴ്ചയില്ലെന്ന് രാജ്ഭവൻ. ക്രമക്കേട് അന്വേഷിക്കാനുള്ള സമിതിയുടെ കാര്യത്തിൽ ഇന്ന് ചർച്ച ചെയ്യും. സമിതിയിലെ അംഗങ്ങളുടെ കാര്യത്തിലും തീരുമാനമുണ്ടാകും.
നിയമവിദഗ്ധർ, അക്കാദമിക രംഗത്തെ പ്രമുഖർ, ഭരണഘടനാ വിദഗ്ധർ എന്നിവരോട് വിഷയത്തിൽ ഉപദേശം തേടും. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ വി.സി ഗോപിനാഥ് രവീന്ദ്രനെതിരെയും അന്വേഷണം നടത്തിയേക്കും. എന്നാൽ വിസിക്ക് പ്രത്യേകമായി നോട്ടീസ് അയച്ച് വിശദീകരണം തേടേണ്ടതില്ലെന്നാണ് രാജ്ഭവൻ സ്വീകരിക്കുന്ന നിലപാട്.
സ്വരച്ചേർച്ചയില്ലായ്മയിൽ തുടങ്ങി തുറന്ന പോരിലേക്ക് നീങ്ങിയ സർക്കാർ ഗവർണർ തമ്മിലടിയിൽ രാജ്ഭവൻ നീക്കങ്ങൾ എന്തെന്നാണ് ഇനി അറിയേണ്ടത്. വിസിക്കെതിരായ നടപടി, തനിക്കെതിരെ പ്രമേയം പാസാക്കിയ കേരള സർവ്വകലാശാല നടപടിയിൽ വിശദീകരണം തേടൽ, ചരിത്ര കോൺഗ്രസ് ആക്രമണ ആരോപണത്തിലെ തുടർ നടപടി അങ്ങനെ വിഷയങ്ങൾ ധാരാളമുണ്ട്.
കണ്ണൂർ വിസിക്കെതിരെ കേരളത്തിൽ തിരിച്ചെത്തിയാലുടൻ നടപടിയെന്ന് ഗവർണർ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് വർഷം മുന്‍പ് നടന്ന ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആക്രമണം നടന്നെന്ന ആരോപണം ഗവർണർ തുർച്ചയായി ഉന്നയിക്കുന്നുണ്ട്. നിലവിലെ വിവാദങ്ങൾക്കിടെ കവർഫയർ എന്ന നിലയിൽ വിഷയം ഗവർണർ ഉപയോഗപ്പെടുത്തുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പരാതി നൽകിയിട്ടും സർക്കാർ കേസെടുത്തില്ലെന്ന ആക്ഷേപം സർക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഉദ്ദേശിച്ച് തന്നെയാണ്.