വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്‍റെ തല; പിന്നീട് ചേര്‍ത്തതാകാമെന്ന് വിതരണക്കാർ

ജൂലൈ 21ന് തുർക്കിയിലെ അങ്കാറയിൽനിന്ന് ജർമനിയിലെ ഡസൽഡോർഫിലേക്ക് പോകുന്ന തുര്‍ക്കി ആസ്ഥാനമായുള്ള സൺഎക്‌സ്‌പ്രസ് വിമാനത്തിലാണ് സംഭവമെന്ന് വൺ മൈൽ അറ്റ് എ ടൈം എന്ന ഏവിയേഷൻ ബ്ലോഗിനെ ഉദ്ധരിച്ച് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു. പച്ചക്കറികള്‍ക്കിടയിലാണ് പാമ്പിൻതല കണ്ടെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഭക്ഷ്യ വിതരണക്കാരനുമായുള്ള കരാർ താൽക്കാലികമായി നിർത്തിയതായും അന്വേഷണം ആരംഭിച്ചതായും വിമാന കമ്പനി അധികൃതർ അറിയിച്ചു.
'എയര്‍ലൈന്‍ രംഗത്ത് 30 വർഷത്തിലധികം അനുഭവ പരിചയമുള്ളതിനാൽ ഞങ്ങളുടെ വിമാനത്തിൽ അതിഥികൾക്ക് നൽകുന്ന സേവനങ്ങൾ ഏറ്റവും ഉയർന്ന നിലവാരമുള്ളതാണ്. ഞങ്ങളുടെ അതിഥികൾക്കും ജീവനക്കാർക്കും സുഖകരവും സുരക്ഷിതവുമായ ഫ്ലൈറ്റ് അനുഭവം ഉണ്ടായിരിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. വിമാനത്തിനുള്ളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാര്‍ത്തകള്‍ സ്വീകാര്യമല്ല. ഈ വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്'' സൺഎക്‌സ്‌പ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, ആദ്യമായാണ് ഇത്തരമൊരു പ്രശ്‌നം തങ്ങള്‍ അഭിമുഖീകരിക്കുന്നതെന്ന് ഭക്ഷണ വിതരണത്തിന് കരാര്‍ എടുത്ത കമ്പനി സാന്‍കാക്ക് അറിയിച്ചു. തങ്ങളുടെ ഭക്ഷണം 280 ഡിഗ്രി സെൽഷ്യസിൽ പാകം ചെയ്യുന്നതാണ്. അധികം വേവാത്ത പാമ്പിന്‍റെ തല പിന്നീട് ചേര്‍ത്തതായിരിക്കാമെന്നും ഇവർ വ്യക്തമാക്കി.