ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞു; സ്കൂൾ സെക്യൂരിറ്റിക്കെതിരെ പോലീസ് കേസെടുത്തു
ശാരിക l കൊല്ലം:
കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ശങ്കരനെതിരെ അന്യായമായി തടഞ്ഞുവെച്ചു എന്ന കുറ്റത്തിനാണ് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിക്കാരിയെ സ്‌കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ഗേറ്റിന് സമീപം തടഞ്ഞെന്നും, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മുന്നിൽ വെച്ച് അധ്യാപികയുടെ അന്തസ്സിന് ക്ഷതമേൽപ്പിച്ചുവെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപിക സിന്ധു എസ്. നായരെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. ഒടുവിൽ പോലീസ് ഇടപെട്ടാണ് അധ്യാപികയെ അകത്തു പ്രവേശിപ്പിച്ചത്. സ്‌കൂൾ മാനേജർ കെ. സുരേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരമാണ് ഇതൊക്കെ നടന്നതെന്ന ആരോപണം ഉയർന്നെങ്കിലും അധ്യാപികയെ തടഞ്ഞിട്ടില്ലെന്ന വിശദീകരണമാണ് മാനേജർ നൽകിയത്.
അധ്യാപികമാർക്ക് ചുരിദാർ ധരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വിലക്കില്ലാതിരിക്കെ നടന്ന ഈ നടപടിയിൽ പ്രതിഷേധിച്ച് അധ്യാപിക സ്‌കൂൾ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
sdfgdsg


