‘പുനരുപയോഗിക്കൂ... പുനരുജ്ജീവിപ്പിക്കൂ’; ഹരിത ലക്ഷ്യങ്ങളിലേക്ക് കുതിച്ച് ബഹ്‌റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
‘പുനരുപയോഗിക്കൂ... പുനരുജ്ജീവിപ്പിക്കൂ’ എന്ന പ്രമേയത്തിൽ രാജ്യം ദേശീയ പരിക്കിസ്ഥിതി ദിനം ആഘോഷിച്ചു. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ബഹ്‌റൈന്റെ ശക്തമായ ചുവടുവെപ്പുകളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ദിനാഘോഷമെന്ന് മുനിസിപ്പാലിറ്റി, കൃഷിക്കാര്യ മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക് പ്രസ്താവിച്ചു.
ഹമദ് രാജാവിന്റെ ദീർഘവീക്ഷണത്തിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കും അനുസൃതമായി പരിസ്ഥിതി സംരക്ഷണത്തിന് രാജ്യം വലിയ മുൻഗണനയാണ് നൽകുന്നത്. 2035-ഓടെ 3.6 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ബഹ്‌റൈൻ വേഗത്തിൽ അടുക്കുകയാണ്. 2025-ൽ മാത്രം 2.4 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് ലക്ഷ്യത്തിന്റെ 67 ശതമാനം ഇതിനകം കൈവരിക്കാൻ സാധിച്ചു. 2060-ഓടെ കാർബൺ രഹിത രാജ്യം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ഘട്ടമാണിത്.
കൂടാതെ, ‘ബഹ്‌റൈൻ മാൻഗ്രോവ് ഇനിഷ്യേറ്റീവ്’ വഴി കണ്ട്ൽക്കാടുകളുടെ എണ്ണം 2035-ഓടെ നാലിരട്ടിയാക്കാനും ലക്ഷ്യമിടുന്നുണ്ട്. മാലിന്യ സംസ്കരണത്തിനും പുനരുപയോഗത്തിനും ഊന്നൽ നൽകിക്കൊണ്ട് രാജ്യത്തുടനീളം 300 ഗാർഹിക പുനരുപയോഗ കേന്ദ്രങ്ങൾ മന്ത്രാലയം സ്ഥാപിച്ചു കഴിഞ്ഞു. നിർമ്മാണ അവശിഷ്ടങ്ങളും കാർഷിക മാന്യങ്ങളും പുനരുപയോഗിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം വരുംതലമുറയോടുള്ള കടമയാണെന്നും ഇതിൽ ഓരോ പൗരനും പങ്കാളികളാകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.


