റഷ്യൻ എണ്ണ വേണ്ടെന്ന് ഇന്ത്യ പറഞ്ഞിട്ടില്ല; ട്രംപിന്റെ വാദം തള്ളി ക്രെംലിൻ
ഷീബ വിജയൻ
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ക്രെംലിൻ വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കാൻ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്. ഇന്ത്യയുമായുള്ള ഊർജ്ജ വ്യാപാര ബന്ധം വികസിപ്പിക്കാനാണ് റഷ്യയുടെ താത്പര്യമെന്നും ഇതുസംബന്ധിച്ച് ഇന്ത്യൻ കമ്പനികളിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും റഷ്യൻ ഊർജ്ജ മന്ത്രാലയവും അറിയിച്ചു.
അതേസമയം, റഷ്യൻ എണ്ണയ്ക്ക് പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യയും യുഎസും തമ്മിൽ ധാരണയായതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള ചർച്ചയിലാണ് ഈ തീരുമാനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഈ കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറയ്ക്കും. നികുതി കുറച്ച നടപടിയെ 140 കോടി ജനങ്ങൾക്കുള്ള വലിയ നേട്ടമായി പ്രധാനമന്ത്രി വിശേഷിപ്പിച്ചപ്പോൾ, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുതിയ തലത്തിലെത്തിയെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
dasdsaasasdads


