വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തി; ഓക്‌സ്ഫർഡ് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ വിദ്യാർത്ഥിയെ നാടുകടത്തും

ലണ്ടൻ: ഓക്‌സ്ഫർഡ് ബ്രൂക്ക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ വിദ്യാർത്ഥിയെ യൂണിവേഴ്‌സിറ്റി പുറത്താക്കി. യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥിനിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയ കേസിലാണ് സംഭവം. കേസിൽ യു.കെ കോടതി നാല് മാസം തടവുശിക്ഷയും വിധിച്ചു. സഹിൽ ഭവ്‌നാനി എന്ന വിദ്യാർത്ഥിക്കാണ് ശിക്ഷ.
സഹിനെ യൂണിവേഴ്‌സിറ്റി രണ്ട് വർഷത്തേക്ക് സസ്‌പെന്റു ചെയ്തു. തുടർന്ന് അഞ്ച് വർഷത്തേക്ക് വിലക്കും ഏർപ്പെടുത്തി. സർവകലാശാല പുറത്താക്കിയ സാഹചര്യത്തിൽ സഹിനെ ഹോങ് കോംഗിലേക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം.
റിമാൻഡ് തടവുകാരായി ഒരു മാസം കഴിഞ്ഞ സാഹചര്യത്തിൽ പിതാവിനൊപ്പം ശനിയാഴ്ച തന്നെ സഹിൽ ഹോങ് കോംഗിലേക്ക് പോകണമെന്ന് ജഡ്ജ് നീഗെൽ ഡാലി വിധിച്ചു. എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു സഹിൽ. കോഴ്‌സ് തുടർന്ന് പഠിക്കാൻ അനുവദിക്കണമെന്ന അപേക്ഷ 2022 ജനുവരിയിൽ പരിഗണിക്കാനായി മാറ്റി.
യൂണിവേഴ്‌സിറ്റിയിലെ ഒരു നഴ്‌സിംഗ് വിദ്യാർത്ഥിനിക്കാണ് സഹിൽ 100 പേജുള്ള ഭീഷണി കത്ത് നൽകിയത്. പെൺകുട്ടി നൽകിയ പരാതിയിൽ സഹിൽ തന്നെ ലൈംഗികമായി ഉപദ്രവിക്കുമോ എന്ന് ഭയപ്പെടുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ താൻ ഭീഷണിപ്പെടുത്തിയതല്ലെന്നും ഓൺലൈനായി ലഭിച്ച ഒരു കവിത പകർത്തി എഴൂതിയതാണെന്നും സഹിൽ വാദിച്ചു. എന്നാൽ സഹിൽ അയച്ച ആറു മിനിറ്റുള്ള ശബ്ദ സന്ദേശത്തിൽ, തന്നെ അയാളുടെ ഭാര്യയാക്കുമെന്നും കുട്ടികളുടെ ഉണ്ടാക്കുമെന്നും ഒപ്പം ജീവിക്കുമെന്നും പറയുന്നതായി പെൺകുട്ടി ചൂണ്ടിക്കാട്ടി.
സഹീലുമായി ഒരു ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഇനിയും പിന്തുടർന്നാൽ പോലീസിൽ പരാതിപ്പെടുമെന്ന് അറിയിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞു.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കോടതിവിധി അംഗീകരിക്കുന്നതായും യൂണിവേഴ്‌സിറ്റി അറിയിച്ചു. ഇത്തരം സ്വഭാവമുള്ള കുട്ടികൾ ഭാവിയിൽ ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.