അഫ്ഗാനിസ്താനെ തകർക്കാൻ അനുവദിക്കരുത്: ലോകരാജ്യങ്ങളോട് സഹായ അഭ്യർത്ഥനയുമായി വ്‌ലാഡിമിർ പുടിൻ
മോസ്‌കോ: അഫ്ഗാനിസ്താനെ തകർക്കാൻ അനുവദിക്കരുതെന്ന് ആഗോളസമൂഹത്തോട് അപേക്ഷിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ. അഫ്ഗാനിലെ ഭൂരിഭാഗം പ്രവിശ്യയും ഇപ്പോൾ താലിബാന്റെ കീഴിലാണ് ഉള്ളത്. ഇത് യാഥാർത്ഥ്യമാണെന്നും ഈ യാഥാർത്ഥ്യത്തിൽ നിന്നാണ് നാം പ്രവർത്തിക്കേണ്ടത് എന്നും പുടിൻ പറഞ്ഞു.
അയൽ രാജ്യങ്ങിൽ നിന്നും അഫ്ഗാനിസ്താനിലേയ്‌ക്ക് ഭീകരർ നുഴഞ്ഞുകയറുന്നത് തടയണമെന്നും പുടിൻ ആവശ്യപ്പെട്ടു. യുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിസ്താനിൽ വിദേശ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
യുഎസ് സൈനിക പിന്മാറ്റത്തിന് പിന്നാലെയാണ് താലിബാൻ ഭീകരർ അഫ്ഗാനിൽ നരനായാട്ട് ആരംഭിച്ചത്. തുടർന്ന് അഫ്ഗാൻ തലസ്ഥാനമുൾപ്പെടെ പിടച്ചടക്കി ഭരണമുറപ്പിക്കുകയായിരുന്നു. അഫ്ഗാനിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ നിരവധി ഉദ്യോഗസ്ഥർ പലായനം ചെയ്യുകയുമുണ്ടായി. വിദേശ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ അഫ്ഗാനിൽ നിന്ന് തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
