ട്രംപോ ബൈഡനോ; ആകാംഷയോടെ അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി:
ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായ അമേരിക്ക അടുത്ത നാലു വർഷം ആരു ഭരിക്കണമെന്ന വിധിയെഴുത്ത് ഇന്നു നടക്കും. യുഎസ് പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ ജോ ബൈഡനും തമ്മിലാണ് പോരാട്ടം. ബൈഡനു മുൻതൂക്കമുണ്ടെന്നു ചില സർവേകൾ പ്രവചിക്കുന്നുണ്ട്.മൈക്ക് പെൻസ് റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഇന്ത്യൻ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും വൈസ് പ്രസിഡൻറ് സ്ഥാനാർഥികളാണ്.
പ്രചാരണത്തിന്‍റെ അവാസാന ദിനത്തിൽ നോർത്ത് കരോളൈന മുതൽ വിസ്കോൺസിൻ വരെ ആറ് റാലികളെയാണു ട്രംപ് അഭിസംബോധന ചെയ്തത്. നിർണായക സംസ്ഥാനമായ പെൻസിൽവേനിയയിലാണു ബൈഡൻ അവസാന ദിനം പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴിഞ്ഞതവണ ട്രംപിന് എട്ടു ശതമാനം ലീഡ് നല്കിയ ഒഹായോയിലും ബൈഡൻ വോട്ടു തേടിയപ്പോൾ ബൈഡന്‍റെ ജന്മനാട്ടിൽ വോട്ടുതേടി ട്രംപുമെത്തി. കോവിഡ് മഹാമാരിയാണ് ഇത്തവണ അമേരിക്കയിലെ ഏറ്റവും വലിയ പ്രചാരണ വിഷയം. മുൻകൂർ വോട്ടിംഗ് സംവിധാനം 9.3 കോടി വോട്ടർമാരാണ് ഇതുവരെ പ്രയോജനപ്പെടുത്തിയത്.
ഇത്തവണത്തേത് രാജ്യത്തെ 59-ാം തെരഞ്ഞെടുപ്പാണ്. പൊതുവോട്ടെടുപ്പിൽ ജയിക്കുന്ന പ്രതിനിധികൾ ചേർന്ന ഇലക്ടറൽ കോളജ് പിന്നീട് വോട്ടെടുപ്പിലൂടെ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും തെരഞ്ഞെടുക്കും. 538 അംഗ ഇലക്ടറൽ കോളജിൽ ജയിക്കാൻ വേണ്ടത് 270 വോട്ടാണ്. സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകൾ, ജനപ്രതിനിധി സഭയിലെ 435 സീറ്റുകൾ, സംസ്ഥാന നിയമസഭകൾ എന്നിവയിലേക്കടക്കമുള്ള തെരഞ്ഞെടുപ്പുകളും ഇന്നു നടക്കും.




