കൊവിഡിനിടെ കോംഗോയിൽ വീണ്ടും എബോള രോഗബാധ; 50ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു
ജനീവ: കൊവിഡ്−19 രോഗബാധയിൽ ലോകം വലയുന്പോൾ പ്രതിസന്ധി വർദ്ധിപ്പിച്ച് എബോള രോഗബാധ. റിപബ്ലിക് ഓഫ് കോംഗോയോടും സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്കിനോടും ചേർന്നുള്ള ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ അതിർത്തി മേഖലയിൽ ഇതിനോടകം 50ഓളം പേർക്ക് എബോള സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ജൂൺ ഒന്നിനാണ് ഇവിടെ വീണ്ടും എബോള സ്ഥിരീകരിച്ചത്. 48 പേർക്ക് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ പകർച്ചവ്യാധി വിഭാഗം വിദഗ്ദ്ധർ വ്യക്തമാക്കി.
ഇതിനോടകം പ്രദേശത്ത് 20 പേർ എബോള ബാധിച്ചു മരിക്കുകയും ചെയ്തു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗം വലിയ രീതിയിൽ പകർന്നിട്ടുണ്ടെന്നും ഇത് വലിയ പ്രശ്‌നമാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. കോംഗോ നദിയോടു ചേർന്നുള്ള ഒരു പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയുള്ളവർ ദൂരപ്രദേശങ്ങളിലേയ്ക്ക് ജോലിക്കും മറ്റും പോകുന്നതിനാൽ അധികൃതർ ഇതിനെ ആശങ്കയോടെയാണ് കാണുന്നത്.

