കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചു: അദ്ധ്യാപികയ്ക്കു 20 വർഷം ജയിൽ
വാഷിങ്ടൻ: പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരുപത്തിയെട്ടുകാരിയായ അദ്ധ്യാപികയ്ക്കു 20 വർഷം തടവുശിക്ഷ വിധിച്ച് യു.എസ് കോടതി. അരിസോണയിലെ ഗുഡ്‍ഡിയർ സ്വദേശിനി ബ്രിട്ട്നി സമോറയ്ക്കാണ് തടവുശിക്ഷ ലഭിച്ചത്. കഴിഞ്ഞ മാർച്ച് മുതൽ ബ്രിട്ട്നി ജയിലിലാണ്. ഈ 15 മാസങ്ങളും ശിക്ഷാ കാലാവധിയിൽ ഉൾപ്പെടും. ജയിലിൽനിന്നു പുറത്തിറങ്ങുന്ന ബ്രിട്ട്നിയെ ലൈംഗിക കുറ്റവാളിയായി റജിസ്റ്റർ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.ഞാൻ ഒരു തെറ്റ് ചെയ്തു, അതിൽ ഖേദിക്കുന്നു. എന്നാൽ ഈ സമൂഹത്തിന് ഒരുതരത്തിലും ഞാൻ ഭീഷണിയല്ലെന്നും അദ്ധ്യാപിക വിചാരണയ്ക്കിടെ കോടതിയിൽ പറഞ്ഞു.
ആറാം ക്ലാസ് വിദ്യാർത്ഥിയെ പലതവണ പീഡിപ്പിച്ചതായി മാതാപിതാക്കൾ നൽകിയ പരാതിയിലാണ്, ലാസ് ബ്രിസാസ് അക്കാദമിയിൽ അധ്യാപികയായ ബ്രിട്ട്നി സമോറ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് അശ്ലീല സന്ദേശമയ്ക്കുക, ക്ലാസ്മുറിയിൽ മറ്റൊരു വിദ്യാർത്ഥി നോക്കി നിൽക്കുമ്പോൾ ഉൾപ്പെടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നിവ ചെയ്തെന്നായിരുന്നു പരാതി. കുട്ടിയുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത സെൻട്രി പേരന്റൽ കൺട്രോൾ എന്ന ആപ്പ് വഴിയാണ് അധ്യാപികയുടെ പ്രവൃത്തിയെപറ്റി മാതാപിതാക്കൾക്കു വിവരം ലഭിച്ചത്.
കുട്ടികളുടെ ഫോണിൽ സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പടെ ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവയെക്കുറിച്ച് മാതാപിതാക്കൾക്ക് അറിയിപ്പു നൽകുന്ന ആപ്പാണിത്. അറിയിപ്പു ലഭിച്ചതിനെ തുടർന്നു കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് അദ്ധ്യാപിക നിരന്തരം പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. വർഷങ്ങളായി വേർപിരിഞ്ഞു കഴിയുന്ന കുട്ടിയുടെ അമ്മയും അച്ഛനും പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.

