കൂടിക്കാഴ്ചാ വിവാദം കത്തുന്നു; മുഖ്യമന്ത്രി ഇനി തന്നെ നേരിട്ട് കാണുന്നത് ഫോട്ടോയിൽ മാത്രമായിരിക്കുമെന്ന് സുകുമാരൻ നായർ
ഷീബ വിജയൻ
മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തനിക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നുവെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മലപ്പുറത്ത് ആവർത്തിച്ചു. സുകുമാരൻ നായരെ കാണാൻ താൻ അനുമതി നിഷേധിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇതിനെതിരെ അദ്ദേഹം ശക്തമായി രംഗത്തെത്തിയത്. ബജറ്റിന്റെ തിരക്കായതുകൊണ്ടാണ് അന്ന് കാണാൻ സാധിക്കാതിരുന്നതെങ്കിൽ അത് അപ്പോൾ തന്നെ അറിയിക്കാമായിരുന്നുവെന്നും ഇപ്പോൾ നടത്തുന്ന ന്യായീകരണങ്ങളിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സതീശൻ ഇനി തന്നെ നേരിട്ട് കാണുന്നത് ഫോട്ടോയിൽ മാത്രമായിരിക്കുമെന്ന് സുകുമാരൻ നായർ പരിഹസിച്ചു. നേരിൽ കണ്ട് സംസാരിക്കാനിരുന്ന വിഷയങ്ങൾ ഇതിനോടകം കഴിഞ്ഞുവെന്നും ഇനി ആരെയും കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ തിരിച്ചുവിളിച്ചതല്ലാതെ കാണാനുള്ള തീയതിയോ സമയമോ കൃത്യമായി നൽകിയിരുന്നില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ആവർത്തിച്ചു.
അതേസമയം, സുകുമാരൻ നായരെ കാണാൻ അനുമതി നൽകിയില്ല എന്ന പ്രചാരണം അനാവശ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ബജറ്റ് തിരക്കുകൾക്കിടയിൽ സുകുമാരൻ നായരുടെ പി.എ ബന്ധപ്പെട്ടിരുന്നുവെന്നും താൻ പിന്നീട് അദ്ദേഹത്തെ നേരിട്ട് വിളിച്ച് സംസാരിച്ച് കാണാമെന്ന് സമ്മതിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം ഇത് വിവാദമാക്കിയതിന് പിന്നിൽ ചില രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതാക്കളെയും വിവിധ സംഘടനകളെയും പരസ്യമായി കാണാറുണ്ടെന്നും താൻ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം പ്രതിനിധിയല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഹിന്ദു ഐക്യവേദി നേതാക്കൾ നിവേദനം നൽകാൻ വന്നപ്പോൾ കണ്ടത് രഹസ്യമായിട്ടല്ലെന്നും തന്നെ കാണാൻ എത്തുന്നവരോട് സംസാരിക്കാതിരിക്കാൻ ഒരു ജനപ്രതിനിധിക്ക് സാധിക്കില്ലെന്നും സതീശൻ പറഞ്ഞു. ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ നേരിട്ട് കണ്ടിരുന്നുവെന്നും പല ബിഷപ്പുമാരും സമസ്തയുടെ നേതാക്കളും തങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കാൻ വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര് വന്നാലും അവരുടെ ഭാഗം കേൾക്കുക എന്നത് തന്റെ കടമയാണെന്നും മുൻപ് പിണറായി വിജയൻ ആർ.എസ്.എസ് നേതാക്കളെ ഒളിവിൽ കണ്ടതുപോലെയല്ല തന്റെ കൂടിക്കാഴ്ചകളെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
sas

