ആദിവാസികൾക്ക് വീട് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു: മഞ്ജു വാര്യർക്ക്‍ നോട്ടീസ്
കൽപ്പറ്റ: ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ നടി മഞ്ജു വാര്യർക്ക് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി നോട്ടീസ് അയച്ചു. തിങ്കളാഴ്ച വയനാട് ലീഗൽ സർവ്വീസസ് അതോറിറ്റി ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ മഞ്ജുവിനോട് നേരിട്ട് ഹാജരാകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തിൽ പെട്ട 57 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാമെന്ന് മഞ്ജുവാര്യർ ഫൗണ്ടേഷൻ നൽകിയ വാഗ്ദാനം നൽകിയെന്നും ഇതുവരെ അത് പാലിച്ചില്ലെന്നുമാണ് കോളനി നിവാസികളുടെ പരാതി. 2017ലാണ് മഞ്ജു വാര്യർ ഫൗണ്ടേഷന് വാക്ക് നൽകിയത്.
2018 പ്രളയത്തിൽ ആ പ്രദേശത്ത് വ്യാപകനാശനഷ്ടമുണ്ടായി. വീട് വച്ചു നൽകാമെന്ന മഞ്ജു വാര്യർ ഫൗണ്ടേഷന്റെ വാഗ്ദാനം നില നിൽക്കുന്നതിനാൽ സർക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാർ പറയുന്നു. കോളനിയിലെ വീടുകൾക്ക് അറ്റകുറ്റപ്പണി നടത്തുകയോ അല്ലെങ്കിൽ എല്ലാ കുടുംബങ്ങൾക്കുമായി ആകെ 10 ലക്ഷം രൂപ നൽകുകയോ ചെയ്യാമെന്ന് ലീഗൽ സർവീസ് അതോറിറ്റി സിറ്റിംഗിൽ മഞ്ജു വാര്യർ ഫൗണ്ടേഷന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് കോളനി നിവാസികൾ അംഗീകരിക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാൻ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി നിർദ്ദേശിച്ചിരിക്കുന്നത്.

