ചോർച്ചയും തർക്കങ്ങളും അതിജീവിച്ച് 500 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളിലേക്ക്
ഷീബ വിജയൻ
ദീർഘനാളത്തെ അനിശ്ചിതത്വങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷം വിജയുടെ അവസാന ചിത്രമായ 'ജനനായകൻ' തിയേറ്ററുകളിലേക്ക് എത്തുന്നു. നേരത്തെ ജൂലൈ 24ന് നിശ്ചയിച്ചിരുന്ന റിലീസ് ഒരു ദിവസം മുൻകൂട്ടി ജൂലൈ 23ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് കെ.വി.എൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വർഷം ആദ്യം പൊങ്കൽ റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ കാരണമാണ് വൈകിയത്.
വിഷയം മദ്രാസ് ഹൈക്കോടതിയിൽ എത്തുകയും ഒടുവിൽ നിയമനടപടികൾക്ക് ശേഷം ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിക്കുകയുമായിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇപ്പോഴത്തെ റിലീസ് മറ്റൊരു പ്രത്യേകതയ്ക്ക് വഴിതുറന്നു. ഒരു സിറ്റിംഗ് മുഖ്യമന്ത്രി എന്ന നിലയിൽ വിജയ് തമിഴ്‌നാട് ഭരണം കൈയാളുന്ന വേളയിലാണ് ചിത്രം പുറത്തിറങ്ങുന്നത് എന്നത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ പൂർണ്ണരൂപം ഓൺലൈനിൽ ചോർന്നത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക തിരിച്ചടിയായിരുന്നു. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒരു ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു അടക്കമുള്ള വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. നിലവിൽ വിദേശ രാജ്യങ്ങളിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
adsadsefs

