നേപ്പാളിൽ പേമാരിയും വെള്ളപ്പൊക്കവും; മരണസംഖ്യ 50 കവിഞ്ഞു
കാഠ്മണ്ധു : നേപ്പാളിൽ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. 36 പേരെ കാണാതായി. ദക്ഷിണ നേപ്പാളിലെ റിസോർട്ടിന്റെ ഒന്നാം നില വെള്ളത്തിൽ മുങ്ങിയതോടെ അഞ്ഞൂറ് പേർ കുടുങ്ങി. രക്ഷാ പ്രവർത്തനം പുരോഗമിച്ചു വരികയാണ്.
രണ്ടു ദിവസം മുന്‍പാരംഭിച്ച പേമാരിയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാണ്. പല ഭാഗങ്ങളും ഒറ്റപ്പെട്ടു. വിമാനത്താവളങ്ങളിലെ റൺവേ തകർന്നു. വിനോദ സഞ്ചാരികളെത്തുന്ന ചിത് വാൻ ജില്ലയിൽ മിക്ക സഞ്ചാരികളും കുടുങ്ങി. ഇവരെ ആനകളുടെ സഹായത്തോടെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. വാഹനങ്ങൾക്ക് പ്രദേശത്തേക്ക് എത്താനാകാത്ത സാഹചര്യത്തിലാണിത്. ജില്ലയിലെ പലഭാഗത്തും പാലങ്ങൾ തകർന്നു വീണു. റോഡുകൾ ഒലിച്ചു പോയി.
പല ജില്ലകളിലായി നൂറിലധികം പേർ ഭവനരഹിതരായതായും അധികൃതർ അറിയിച്ചു. കുത്തിയൊലിച്ചെത്തുകയാണ് മഴവെള്ളം.
ഒരു ലക്ഷം പേരെ പേമാരിയും വെള്ളപ്പൊക്കവും നേരിട്ട് ബാധിച്ചതായി റെഡ്ക്രോസ് പറഞ്ഞു. കഴിഞ്ഞ ശക്തമായ മഴ ഈയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

