ഇന്ത്യൻ അതിർത്തിയിൽ പാലം നിർമ്മിച്ച് ചൈന പ്രകോപനത്തിനൊരുങ്ങുന്നു
ബെയ്ജിംഗ് : ഇന്ത്യയും ചൈനയും തമ്മിലുള്ള ദോക് ലാം അതിർത്തി തർക്കങ്ങൾ ശക്തമായി തുടരുന്നതിനിടെ ലഡാക്കിൽ എൽ.എ.സി (ലൈൻ ഓഫ് ആക്ച്വുൽ കൺട്രോൾ)ക്കു സമീപം ചൈന പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നു.
അതേസമയം ചൈനീസ് സുരക്ഷാ ഏജൻസികൾ വളരെ ദൃഢമാണെന്നും, പാലം നിർമിക്കുന്നതിന് നരേന്ദ്രമോഡി സർക്കാർ ഇടപെട്ട് ഉടനടി എതിർപ്പ് പ്രകടിപ്പിക്കണമെന്നും ലഡാക് ഓട്ടോണമസ് ഹിൽ ഡവലപ്‌മെന്റ് കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലർ ഡോ. സോണാൽ ദാവ ലോപോ അറിയിച്ചു.
ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന തന്ത്രപ്രധാന സ്ഥലമാണ് ദോക് ലാം. അതിർത്തിയിലെ സിക്കിം മേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ചൈനീസ് സൈന്യം റോഡ് നിർമ്മിക്കാൻ ആരംഭിച്ചതോടെയാണ് ദോക് ലാം പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായ ദോക് ലാമിലെ ചൈനയുടെ റോഡ് നിർമ്മാണത്തിനോട് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം.
തങ്ങളുടേതെന്ന് ചൈന അവകാശപ്പെടുന്ന സ്ഥലത്ത് ഇന്ത്യൻ സേന നിലയുറപ്പിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ ചൈനക്ക് തിരിച്ചടിയായതും ചൈനയെ പ്രകോപിപ്പിച്ചു.
ഒന്നര മാസത്തോളമായി അതിർത്തിയിൽ തുടരുന്ന സംഘർഷം ഇപ്പോൾ കൂടുതൽ വഷളായ സാഹചര്യത്തിൽ ലോക രാഷ്ട്രങ്ങളും ആശങ്കയോടെയാണ് സ്ഥിതിഗതികളെ നോക്കി കാണുന്നത്.

