ഇന്തോനേഷ്യയിൽ ഫെറി മുങ്ങി വൻ അപകടം: 129 പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു
ഷീബ വിജയൻ
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ കടലിൽ മോശം കാലാവസ്ഥയെ തുടർന്ന് ഫെറി (യാത്രാ ബോട്ട്) മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ 129 പേർക്കായുള്ള തിരച്ചിൽ തുടരുന്നു. ബോട്ടിലുണ്ടായിരുന്ന 108 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. കപ്പലിന്റെ അവസാന ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലെ ബഞ്ചാർമാസിനിലേക്ക് 240-ലധികം ആളുകളുമായി പോയ ഫെറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് മുൻപ് മൂന്ന് മീറ്ററോളം ഉയർന്ന ശക്തമായ തിരമാലകളെ നേരിട്ടിരുന്നതായി ക്യാപ്റ്റൻ സന്ദേശമയച്ചിരുന്നതായി റെസ്ക്യൂ ഓഫീസ് മേധാവി ഇ. പുതു സുദയാന പറഞ്ഞു. തുടർന്ന് ഫെറി ഒരുവശത്തേക്ക് ചരിഞ്ഞതായും പിന്നാലെ മറിഞ്ഞതായും വിവരങ്ങൾ ലഭിക്കുകയായിരുന്നു.
ബഞ്ചാർമാസിനിൽ നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. 213 യാത്രക്കാരും 30 ക്രൂ അംഗങ്ങളും ഉൾപ്പെടെ 243 പേരാണ് ഔദ്യോഗിക രേഖകൾ പ്രകാരം ബോട്ടിൽ ഉണ്ടായിരുന്നത്. കൂടാതെ 89 വാഹനങ്ങളും ഫെറിയിലുണ്ടായിരുന്നു.
dsdsdsads

