ഗസ്സയിലെ മൗനം: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി സോണിയ ഗാന്ധി
ഷീബ വിജയൻ
ഗസ്സ വംശഹത്യയിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെയും വിദേശനയങ്ങളെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി രൂക്ഷമായി വിമർശിച്ചു. ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിലൂടെയാണ് അവർ തന്റെ വിയോജിപ്പ് വ്യക്തമാക്കിയത്. ഇസ്രായേൽ പ്രീണനത്തിനായി ഇന്ത്യ തന്ത്രപ്രധാനമായ താല്പര്യങ്ങൾ ബലികഴിക്കുകയാണെന്നും സർക്കാറിന്റെ നിശ്ശബ്ദത ധാർമ്മികമായി അപലപനീയമാണെന്നും അവർ കുറ്റപ്പെടുത്തി. കുട്ടികളെ ലക്ഷ്യമിട്ട് ഫലസ്തീനികളുടെ അസ്തിത്വം ഇല്ലാതാക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി ജസ്റ്റിസ് (റിട്ട.) എസ്. മുരളീധരൻ അധ്യക്ഷനായ യു.എൻ കമ്മീഷൻ 2026 ജൂണിൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഡൽഹി കലാപകാലത്ത് പൊലീസിനെ ചോദ്യം ചെയ്തതിന് സ്ഥലം മാറ്റപ്പെട്ട ജസ്റ്റിസ് മുരളീധരന്റെ ഈ റിപ്പോർട്ടിനോട് മോദി സർക്കാർ പുലർത്തുന്ന മൗനം അത്ഭുതപ്പെടുത്തുന്നതല്ലെന്ന് സോണിയ ഓർമ്മിപ്പിച്ചു.
ഫ്രാൻസ്, യുകെ തുടങ്ങിയ പാശ്ചാത്യ ശക്തികൾ ഫലസ്തീനെ അംഗീകരിക്കുകയും ദക്ഷിണാഫ്രിക്ക ഇസ്രായേലിനെ അന്താരാഷ്ട്ര കോടതിയിൽ എത്തിക്കുകയും ചെയ്തിട്ടും ഇന്ത്യ നിഷ്ക്രിയമാണ്. കൊളോണിയലിസത്തിനെതിരെ പോരാടിയ ഇന്ത്യയുടെ പാരമ്പര്യത്തിന് ചേർന്നതല്ല ഈ നിലപാട്. ഹിന്ദ് റജബ് എന്ന കുട്ടിയുടെ ദുരന്തകഥ പറയുന്ന സിനിമ പൊതുജന സമ്മർദ്ദത്തിന് ശേഷമാണ് ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. ചരിത്രപരമായി എല്ലാ കക്ഷികളുമായും സൗഹൃദമുള്ള ഇന്ത്യക്ക് ലഭിക്കാമായിരുന്ന നയതന്ത്ര മധ്യസ്ഥന്റെ സ്ഥാനം പാകിസ്താന് കൈമാറാൻ മോദി സർക്കാർ അവസരമൊരുക്കി. നമ്മുടെ തന്ത്രപ്രധാന താല്പര്യങ്ങൾ ബലിനൽകി ലഭിച്ചത് മോദിയും നെതന്യാഹുവും തമ്മിലുള്ള സൗഹൃദം മാത്രമാണ്. ഫലസ്തീൻ ജനതയ്ക്കായി ശബ്ദമുയർത്താൻ ഇന്ത്യൻ ദേശീയതയുടെ ആത്മാവ് ആവശ്യപ്പെടുന്നുണ്ടെന്നും മൗനം വെടിയാൻ സർക്കാർ തയ്യാറാകണമെന്നും സോണിയ ഗാന്ധി ആഹ്വാനം ചെയ്തു.
asddsdfs

