യുവ വ്യവസായിയുടെ കൊലപാതകം: പ്രതിശ്രുത വധു സിയ കേതനിൽ നിന്ന് തട്ടിയെടുത്തത് ഒരു കോടി രൂപ
ഷീബ വിജയൻ
മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാളിനെ കൊക്കയിലേക്ക് തള്ളിവിട്ട് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേതനിൽ നിന്ന് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു സിയ ഗോയൽ ഒരു കോടി രൂപയോളം കൈപ്പറ്റിയിരുന്നതായി പോലീസ് കണ്ടെത്തി. ഷോപ്പിംഗിനെന്ന് പറഞ്ഞാണ് കേതനിൽ നിന്ന് സിയ ഈ പണം വാങ്ങിയതും, പിന്നീട് ഇത് തന്റെ കാമുകനായ ചേതൻ ചൗധരിക്ക് ബിസിനസ്സ് ആവശ്യങ്ങൾക്കായി കൈമാറിയതും. പണം കിട്ടിക്കഴിഞ്ഞാൽ മൂന്ന് വർഷത്തിനുള്ളിൽ വലിയ സാമ്പത്തിക വളർച്ച നേടാമെന്നും അതിനുശേഷം വിവാഹം കഴിക്കാമെന്നും ചേതൻ സിയയ്ക്ക് ഉറപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേതനും സിയയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. എന്നാൽ കേതനെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യമുണ്ടായിരുന്നില്ലെന്ന് സിയ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു. കേതനെ കൊലപ്പെടുത്തി കുറച്ചു മാസങ്ങൾക്ക് ശേഷം സിയയുടെ കുടുംബത്തെ കണ്ട് വിവാഹത്തിന് സമ്മതം വാങ്ങാനായിരുന്നു ചേതന്റെ പദ്ധതി. വിവാഹനിശ്ചയത്തിന് ആഴ്ചകൾക്ക് മുൻപ് സിയയും ചേതനും ഉദയ്‍പൂരിലേക്ക് നടത്തിയ ഉല്ലാസയാത്രയുടെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ വെച്ചാണോ ഇവർ കൊലപാതകത്തിനുള്ള ഗൂഢാലോചന തുടങ്ങിയതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
ADSADSADSAS

