ഡൽഹിയിൽ കൊവിഡ് കേസുകൾ ഉയരുന്നു

ഡൽഹിയിൽ കൊവിഡ് കേസുകൾ കൂടുന്നു. നഗരത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയർന്നു. രണ്ട് മാസത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ടിപിആർ ആണിത്. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.
ഗാസിയാബാദിലെ സ്വകാര്യ സ്‌കൂളിൽ ഏകദേശം 10 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദ്യാർത്ഥികളിൽ സ്ഥിരീകരിക്കുന്നത് XE വകഭേദം ആണോ എന്നത് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ എന്ന് ഗാസിയബാദ് മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദ്യാർത്ഥികളുടെ പഠനം ഓൺലൈനായി നടത്തണമോ എന്നതിലും തീരുമാനമുണ്ടാകും.
137ഓളം പുതിയ കൊവിഡ് കേസുകളാണ് ഡൽഹിയിൽ പുതുതായി സ്ഥിരീകരിച്ചതെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇത് മുന്‍പുണ്ടായിരുന്ന കേസുകളുടെ മൂന്നിരട്ടി വർധനവാണ്. 600ഓളം ആക്ടീവ് കേസുകളാണ് ഡൽഹിയിൽ നിലവിലുള്ളത്. അതേസമയം കൊവിഡ് കേസുകളുടെ വർധനയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. കേസുകൾ കൂടിയാൽ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കും.