യു.എൻ ഏജൻസികൾ വഴിയുള്ള കോവാക്സിൻ വിതരണം നിർത്തി

യു.എൻ ഏജൻസികൾ വഴിയുള്ള കോവാക്സിൻ വിതരണം നിർത്തി. കോവാക്സിന്‍റെ നിർമാണത്തിൽ അപാകതകളുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പരിശോധനയിൽ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. പോരായ്മകൾ പരിഹരിക്കണമെന്ന് WHO ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിൻ. താൽക്കാലികമായി കയറ്റുമതി നിരോധിച്ചതോടെ കോവാക്സിൻ വിതരണത്തിൽ തടസം നേരിടും. ഡബ്ല്യൂ.എച്ച്.ഒ മാർഗനിർദേശങ്ങൾ പാലിക്കാനായി വാക്സീൻ ഉൽപ്പാദനം കുറയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു.
മാർച്ച് 14∠22 വരെ ഡബ്ല്യു.എച്ച്.ഒ കമ്പനിയുടെ ഉൽപ്പാദന കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. ഇതേത്തുടർന്നാണ് നിർദേശം ഇറക്കിയിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ നിലനിൽക്കുമെന്നും സുരക്ഷാ കാര്യത്തിലോ ഫലപ്രാപ്തിയിലോ ഈ നടപടി കുഴപ്പമുണ്ടാക്കില്ലെന്നും ഭാരത് ബയോടെക് വാർത്താക്കുറിപ്പിൽ അറിയിച്ചു. മികച്ച ഉത്പാദന നടപടിക്രമങ്ങൾ പാലിക്കാൻ കമ്പനി ബാധ്യസ്ഥരാണെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.