എന്താണ് കൊവിഡ് ടോസ് ?
കൊറോണയ്‌ക്ക് പിന്നാലെ പലരിലും കണ്ടുവരുന്ന രോഗമായിരുന്നു കാൽവിരലുകളിൽ രൂപപ്പെടുന്ന ചൊറിച്ചിലും വീക്കവും. യുഎസിലാണ് ഇതാദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തണുത്ത കാലാവസ്ഥയുടെ ഭാഗമാണിതെന്ന് ആദ്യമൊക്കെ അനുമാനിച്ചെങ്കിലും പിന്നീട് ഈ രോഗത്തിന് കൊറോണ വൈറസുമായി ബന്ധമുണ്ടെന്ന വിലയിരുത്തലുകളാണ് രൂപപ്പെട്ടത്. യഥാർത്ഥ വിശദീകരണം ഇതുവരെ ലഭിക്കാത്തതിനാൽ ഈ രോഗത്തിന് ∍കൊവിഡ് ടോസ്∍ എന്ന പേരുലഭിച്ചു. അതായത് കൊറോണ കാൽവിരലുകളെന്ന് അർത്ഥം. സാധാരണയായി കാൽവിരലുകൾ ചുവപ്പ് കലർന്ന പർപ്പിൾ നിറത്തിൽ കാണപ്പെടുന്ന രോഗാവസ്ഥയാണിത്. ചിലർക്ക് ചൊറിച്ചിലും അനുഭവപ്പെടാം. മറ്റ് ചിലരിൽ കുമിളകൾ രൂപപ്പെടാം. പഴുപ്പും ചില രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചില ഗവേഷകരുടെ നിരീക്ഷണത്തിൽ കൊവിഡ് ടോസ് കൊറോണ വൈറസ് മൂലം സംഭവിക്കുന്നതല്ലെന്നാണ് കണ്ടെത്തൽ. മറ്റെന്തെങ്കിലും അണുബാധയോ വൈറസോ ആകാം ഇതിന് കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ മഹാമാരിയുടെ ആവിർഭവത്തിന് ശേഷമാണ് രോഗാവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നുള്ളതാണ് ഈ നിരീക്ഷണത്തെ എതിർക്കുന്നവരുടെ വാദം. മാത്രവുമല്ല, കൊവിഡ് ടോസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂരിഭാഗമാളുകൾക്കും ഏതെങ്കിലും തരത്തിൽ വൈറസുമായോ വൈറസ് പിടിപ്പെട്ടവരുമായോ സമ്ബർക്കത്തിലേർപ്പെടേണ്ടി വന്നിട്ടുണ്ടെന്ന വസ്തുതയും ഇവരുടെ വാദത്തിന് പിന്തുണയേകുന്നു. രോഗം പിടിപ്പെട്ട പലർക്കും കൊറോണയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റ് പല രോഗികൾക്കും നേരത്തെ കൊറോണ വന്ന് പോയതായും കണ്ടെത്തി.
എന്നാൽ ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് ആളുകൾ ഷൂസും സോക്‌സും ധരിക്കാതെ വന്നതോടെ സംഭവിച്ചതാകാം രോഗമെന്ന നിരീക്ഷണവും ശക്തമാണ്. യുഎസ് ഉൾപ്പെടെ തണുത്ത കാലാവസ്ഥ അധികമുള്ള രാജ്യങ്ങളിലെ ജനങ്ങളെ സംബന്ധിക്കുന്ന നിരീക്ഷണമാണിത്.
സാധാരണയായി, ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഒരാഴ്ചയ്‌ക്കുള്ളിൽ ഭേദമാകുന്ന രോഗമാണിത്. കാൽവിരലുകളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം ഹൈഡ്രോകോർട്ടിസോൺ ക്രീം പുരട്ടാവുന്നതാണ്. രോഗികൾ ഒരു ഡെർമറ്റോളജിസ്റ്റുമായി ബന്ധപ്പെടുന്നതും പെട്ടെന്ന് സുഖംപ്രാപിക്കുന്നതിന് സഹായിക്കും.