കോടികളുടെ ക്രിപ്റ്റോ തർക്കം: പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകൻ പ്രതിയായ കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഷീബ വിജയൻ
പാകിസ്ഥാനിൽ രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ കറൻസി തർക്കമെന്ന് പോലീസ്. കേസിൽ പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ധാറിന്റെ കൊച്ചുമകൻ റാസ ധാർ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെതർലാൻഡ്‌സ്, വെനസ്വേല സ്വദേശികളായ യുവതികളാണ് ക്രൂരമായ ഈ അതിക്രമത്തിന് ഇരയായത്. ക്രിപ്റ്റോ കറൻസി ബിസിനസ്സുമായി ബന്ധപ്പെട്ട് സിംഗപ്പൂരിൽ വെച്ച് റാസ ധാറിനെ പരിചയപ്പെട്ട ഇവർ, ബിസിനസ് വിസയിലാണ് ലാഹോറിലെത്തിയത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ചു കയറിയ സംഘം, യുവതികളുടെ ക്രിപ്റ്റോ കറൻസി നിക്ഷേപത്തിന്റെ പാസ്‌വേഡുകൾ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ തോക്കുചൂണ്ടി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. തുടർന്ന് യുവതിയുടെ മാതാവ് ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷത്തിലധികം രൂപ) മോചനദ്രവ്യമായി നൽകിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. പ്രതികൾ ഇവരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം അപകടത്തിൽപ്പെടുകയും, ആ സമയം ഓടി രക്ഷപ്പെട്ട യുവതികൾ ട്രാഫിക് പോലീസിന്റെ സഹായത്തോടെ വിവരം പുറത്തറിയിക്കുകയുമായിരുന്നു. പ്രതികളെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെങ്കിലും, മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകിയ ശേഷം വിദേശ വനിതകൾ രാജ്യം വിട്ടത് വരുംദിവസങ്ങളിൽ കേസിന്റെ വിചാരണ സങ്കീർണ്ണമാക്കിയേക്കാം.
asdasdAS

