കേരളത്തിൽ എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31 മുതൽ
കേരളത്തിൽ എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31 മുതൽ. സംസ്ഥാനത്ത് ആകെ 2962 സെന്ററുകളിലായാണ് പരീക്ഷ നടക്കുന്നത്. 4,26,999 വിദ്യാർത്ഥികളാണ് എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്. 4,32,436 പേർ ഹയർ സെക്കൻഡറി പരീക്ഷ എഴുതും. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 2005 പരീക്ഷാ കേന്ദ്രങ്ങളാണ് ഉളളത്.
പരീക്ഷകൾക്ക് മുന്നോടിയായി അധ്യാപക, അനധ്യാപക സംഘടനകളുടെ ഉന്നതതല യോഗം ചേർന്നു. പരീക്ഷാ സമയത്ത് പൊലീസ്, വാട്ടർ അതോറിറ്റി, കെഎസ്‌ഇബി, കെഎസ്‌ആർടിസി എന്നിവയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ അദാലത്ത് വിളിച്ചിട്ടുണ്ട്. ബോധപൂർവം നിയമപരിരക്ഷ ഇല്ലാത്ത ഫയലുകൾ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ പേർ വിവരം പരസ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
നല്ല തയാറെടുപ്പോടെയാണ് സ്കൂളുകൾ തുറക്കുന്നത്. ജൂൺ ഒന്നിന് എല്ലാ സ്‌കൂളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി ശിൽപശാല സംഘടിപ്പിക്കും. സ്കൂളുകളുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂൾ തുറക്കുന്നതിന് മുന്‍പ് പാഠപുസ്തക വിതരണം പൂർത്തിയാക്കും. ടി സി കിട്ടാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയുടെ പഠനവും മുടങ്ങില്ല. അംഗീകാരമില്ലാത്ത സ്കൂളുകളുടെ കണക്കെടുക്കും. അമിത ഫീസ് സംബന്ധിച്ച പരാതികൾ പരിശോധിച്ചു വരികയാണ്. ഒന്നാം ക്ലാസിൽ ചേരാനുള്ള കുട്ടികളുടെ പ്രായം ഈ വർഷം 5 വയസ്സായിരിക്കും. അടുത്ത വർഷം മാറ്റം വേണമോ എന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. 30 മുതൽ പരീക്ഷ ആരംഭിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവി മുന്നിൽ കണ്ട് ബസ് ഉടമകൾ സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.