കേരളത്തിൽ കൗമാരക്കാരുടെ കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്നുമുതൽ
തിരുവനന്തപുരം
കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് മുതൽ തുടങ്ങും. ഓണ്‍ലൈനായും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയും. www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. 2007ലോ അതിന് മുന്‍പോ ജനിച്ചവർക്കാണ് വാക്‌സിനെടുക്കാൻ അവസരം. വാക്‌സിനേഷനായി കുടുംബാംഗങ്ങൾ നേരത്തെ ഉപയോഗിച്ച ഫോൺ നന്പർ ഉപയോഗിച്ചും രജിസ്ട്രർ ചെയ്യാം.
കൊവാക്‌സിൻ ആണ് കൗമാരക്കാർക്കായി നൽകുക. കൗമാരക്കാർക്ക് വാക്‌സിൻ വിതരണം തുടങ്ങുന്ന സാഹചര്യത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായി ഇന്നും നാളെയും പ്രത്യേക വാക്‌സിൻ യജ്ഞമുണ്ടാകും. ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും 60 വയസ് കഴിഞ്ഞ ഗുരുതര രോഗമുള്ളവർക്കുമുള്ള വാക്‌സിനേഷന്‍ അടുത്തയാഴ്ചയാണ് തുടങ്ങുക.
വാക്‌സിനേഷന് അർഹരായ, 15നും 18നും ഇടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാർ സംസ്ഥാനത്തുണ്ട്. രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഇവരുടെ തിരിച്ചറിയൽ രേഖ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണം. ആധാർ കാർഡ് ഇല്ലാത്തവർക്ക് സ്‌കൂളിലെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രക്ഷിതാക്കളുടെ അക്കൗണ്ട് വഴിയും രജിസ്റ്റർ ചെയ്യാം. ഒരു മൊബൈൽ നന്പറിൽ നാല് പേർക്ക് വരെ രജിസ്റ്റർ ചെയ്യാനാവും. വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനും തടസമില്ല.
കൗമാരക്കാർക്ക് കൊവിഡ് വാക്‌സിന്‍ നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവൻ ഡോ എൻ.കെ അറോറ പറഞ്ഞിരുന്നു. പ്രായപൂർത്തിയായവരെ പോലെ സഞ്ചരിക്കുന്നവരാണ് 15 വയസ് മുതലുള്ളവരെന്ന് ഡോ എൻ.കെ അറോറ പറഞ്ഞു. കൗമാരക്കാരുടെ വാക്സിനേഷൻ നടപടികൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
15 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന മാർഗ നിർദേശമനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണ്. എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും സഹകരണവും ഇക്കാര്യത്തിനായി പ്രയോജനപ്പെ
സംസ്ഥാനത്ത് ജനനത്തീയതി അനുസരിച്ച് 18 വയസ് തുടങ്ങുന്നത് മുതൽ വാക്സിൻ നൽകിയിട്ടുണ്ട്. അതനുസരിച്ച് 15, 16, 17 വയസുള്ള കുട്ടികൾക്ക് വാക്സിൻ നൽകിയാൽ മതിയാകും. ഈ ഏജ് ഗ്രൂപ്പിൽ 15 ലക്ഷത്തോളം കുട്ടികളാണുള്ളത്. കുട്ടികളായതിനാൽ അവരുടെ ആരോഗ്യനില കൂടി ഉറപ്പ് വരുത്തും. ഒമിക്രോൺ പശ്ചത്തലത്തിൽ കുട്ടികളുടെ വാക്സിനേഷൻ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.