15 ശതമാനം കോവിഡ് മരണങ്ങളും വായു മലിനീകരണം മൂലമെന്ന് പഠനം

ബെർലിൻ: ലോകത്ത് കോവിഡ് മൂലമുണ്ടായ മരണങ്ങളിൽ 15 ശതമാനം സംഭവിച്ചത് വായു മലിനീകരണം മൂലമാണെന്ന് പഠന റിപ്പോർട്ട്. ജർമ്മനിയിലെ മാക്സ് പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെമിസ്ട്രിയിലെ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
കാർഡിയോ വാസ്കുലർ റിസർച്ച് എന്ന ജേർണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാലങ്ങളായുള്ള വായു മലിനീകരണം ജനങ്ങളുടെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടെന്നും കോവിഡ് കൂടി പിടിപെട്ടതോടെ ശ്വാസകോശ രോഗം വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
ലോകത്താകമാനമുള്ള കോവിഡ് മരണങ്ങളിൽ നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ആരോഗ്യവാനായ ഒരാൾക്ക് കോവിഡും പരിസ്ഥിതി മലിനീകരണവും മരണ കാരണമാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.