എതിരില്ലാതെ അമ്മയുടെ പ്രസിഡന്‍റ് പദവിയിലേക്ക് വീണ്ടും മോഹൻലാൽ
കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് പദവിയിലേക്കു മോഹൻലാലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രധാന സ്ഥാനങ്ങളിലേക്കു മോഹൻലാലിന്‍റെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്‍റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിലേക്കാണ് മത്സര നടക്കുന്നുണ്ട്. തുടർച്ചയായ രണ്ടാം തവണയാണ് മോഹൻലാൽ പ്രസിഡന്‍റാകുന്നത്. ഇടവേള ബാബു ജനറൽ സെക്രട്ടറിയായും തുടരും. എട്ടാം തവണയാണ് ഇടവേള ബാബു ജനറൽ സെക്രട്ടറിയാകുന്നത്. സിദ്ധിക്ക് (ട്രഷറർ), ജയസൂര്യ (ജോ.സെക്രട്ടറി) എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ പിൻവലിക്കേണ്ട അവസാന തീയതി ഇന്നലെ അവസാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞത്.
ഡിസംബർ 19ന് കൊച്ചിയിൽ നടക്കുന്ന ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചായിരിക്കും തെരഞ്ഞെടുപ്പ്. വൈകിട്ട് മൂന്നരയോടെ ഫലം പ്രഖ്യാപിക്കും. രണ്ട് വൈസ് പ്രസിഡന്‍റുമാർ വേണ്ട സ്ഥാനത്തേക്ക് മത്സര രംഗത്തു മൂന്നു പേരാണുള്ളത്. ശ്വേത മേനോൻ, ആശാ ശരത് എന്നിവർ മോഹന്‍ലാലിന്‍റെ പാനലിലും മണിയന്‍ പിള്ള രാജു സ്വതന്ത്രനായും മത്സര രംഗത്തുണ്ട്. 11 പേർ തെരഞ്ഞെടുക്കപ്പെടേണ്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേർ മത്സരിക്കുന്നുണ്ട്. ബാബുരാജ് ജേക്കബ്, ഹണി റോസ്, ലെന, മഞ്ജു പിള്ള, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന. സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് ഔദ്യോഗിക പാനലിൽ. ലാൽ, നസീർ ലത്തീഫ്, വിജയ് ബാബു എന്നിവരാണ് ഈ പാനലിനെതിരേ മത്സരരംഗത്തുള്ളത്.
