ഇംഗ്ലീഷിലും മലയാളത്തിലും തിരക്കഥയുണ്ട്: രണ്ടാമൂഴം ഉടൻ സിനിമയാക്കുമെന്ന് എം.ടി
‘രണ്ടാമൂഴം’ സിനിമ ഒരുക്കാനായി പുതിയ സംവിധായകനെ കണ്ടെത്തുമെന്ന് എം.ടി വാസുദേവൻ നായർ. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥയുമുണ്ട്. ചിത്രം ഏത് ഭാഷയിൽ ഒരുക്കണമെന്ന് തീരുമാനിച്ചിട്ടില്ല. സിനിമ വൈകിയതിൽ വിഷമമുണ്ട് എന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
2014−ൽ ആയിരുന്നു എം.ടിയും ശ്രീകുമാറും രണ്ടാമൂഴം സിനിമയാക്കാന്‍ കരാറിൽ ഒപ്പു വെച്ചത്. മൂന്നു വർഷത്തിനകം സിനിമ എന്നായിരുന്നു കരാർ. എന്നാൽ കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാർത്ഥ്യമായില്ല. ഇതേ തുടർന്നാണ് സിനിമയിൽ നിന്ന് പിന്മാറുകയും തിരക്കഥ തിരിച്ചുകിട്ടാൻ എംടി നിയമ വഴികൾ തേടിയതും.
ഒടുവിൽ വി.എ ശ്രീകുമാറുമായുണ്ടായ തർക്കം ഒത്തു തീർപ്പാക്കുകയായിരുന്നു. രണ്ടാമൂഴത്തിന്റെ കഥയിലും തിരക്കഥയിലും പൂർണാധികാരം എം.ടിക്ക് ആയിരിക്കുമെന്ന് ധാരണയിലെത്തിയിരുന്നു. സംവിധായകൻ തിരക്കഥ തിരിച്ചു നൽകും. അഡ്വാൻസ് തുക എം.ടിയും തിരിച്ചു നൽകും.
തർക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുൻസിഫ് കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലുള്ള കേസുകൾ പിൻവലിക്കുമെന്നും ഒത്തുതീർപ്പിലെത്തി.
