വിതരണ കന്പനി വഞ്ചിച്ചതായി ‘നീർമാതളം’ സിനിമാ അണിയറപ്രവർത്തകർ
തിരുവനന്തപുരം: തങ്ങളിൽനിന്ന് പണം പറ്റിയശേഷം വിതരണക്കാരൻ സിനിമയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ‘നീർമാതളം പൂത്തകാലം− ഒരു ഭീകര കാമുകി’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. 25 വയസ്സിന് താഴെയുള്ള ഒരുസംഘം യുവാക്കളാണ‌് ചിത്രത്തിന‌് പിന്നിൽ. വിതരണ കന്പനി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് സംവിധായകൻ അമൽ കണ്ണൻ, നിർമ്മാതാവ് സെബാസ്റ്റ്യൻ സ്റ്റീഫൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിതരണാവകാശം ഏറ്റെടുത്ത വൈറ്റ്പേപ്പർ മീഡിയയും ഉടമ സുരേഷ‌് തിരുവല്ലയും വഞ്ചനാപരമായ നിലപാടാണ് ചിത്രത്തോട് കാട്ടിയതെന്ന‌് അണിയറ പ്രവർത്തകർ ആരോപിക്കുന്നു.
സാധാരണയിൽ അധികം തുക പോസ്റ്റർ അടിക്കാനും മറ്റും വാങ്ങിയ വിതരണക്കാർ കൃത്യമായി ഒരിടത്തും പോസ്റ്റർ പതിച്ചില്ല. തിയേറ്ററുകൾ ലഭ്യമാക്കാനും ശ്രമിച്ചില്ല. ഒന്നുരണ്ടു ദിവസംമാത്രം ചിത്രം പ്രദർശിപ്പിച്ചാൽ മതിയെന്ന് തിയേറ്ററുകളുമായി രഹസ്യധാരണ ഉണ്ടാക്കി. വിതരണ കന്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

