‘ഞാൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ?’ പരസ്യ വോട്ടെടുപ്പിന് തയ്യാറായി ഇലോൺ മസ്‌ക്

ഏറെ അഭ്യൂഹങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒടുവിലാണ് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തത്. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വിറ്ററിൽ നിരവധി മാറ്റങ്ങളും നടപ്പിലാക്കിയിരുന്നു. ഇപ്പോൾ താൻ ട്വിറ്ററിന്റെ തലപ്പത്ത് നിന്ന് മാറണോ എന്ന് പരസ്യമായി ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മസ്‌ക്.
‘ഞാൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ? ഈ വോട്ടെടുപ്പിന്റെ ഫലം ഞാൻ അംഗീകരിക്കും,’. ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മറ്റ് അക്കൗണ്ടുകൾ പ്രൊമോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്ന് ട്വിറ്റർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ വോട്ടെടുപ്പ് നീക്കം.
‘ഞങ്ങളുടെ ഉപയോക്താക്കളിൽ പലരും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. പക്ഷേ ട്വിറ്ററിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സൗജന്യ പ്രമോഷൻ ഇനി അനുവദിക്കില്ല’ എന്നതാണ് ട്വിറ്റിന്റെ പുതിയ നിലപാട്. ഇതുൾപ്പെടെ ട്വിറ്ററിലെ പ്രധാന മാറ്റങ്ങളുടെ പേരിൽ വിമർശനങ്ങളുയർന്നതിന് പിന്നാലെയാണ് മസ്‌ക് വോട്ടിങ് നടത്തുന്നത്. അതേസമയം ട്വിറ്ററിൽ നിന്ന് മാധ്യമപ്രവർത്തകരെ നീക്കം ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം യുഎന്‍ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തിയിരുന്നു. മസ്‌കിന്റെ നീക്കത്തിൽ താന്‍ വളരെ അസ്വസ്ഥനാണെന്നും ഇത് അപകടകരമായ കീഴ്‌വഴക്കമാണെന്നുമായിരുന്നു അന്റോണിയോ ഗുട്ടെറസിന്റെ പ്രതികരണം.
r7r57