സ്വിഗ്ഗി, സൊമാറ്റോ വഴിയുള്ള ഭക്ഷണ വില കൂടും
ന്യൂഡൽഹി
പുതുവർഷത്തിൽ ഓൺലൈൻ ഭക്ഷണ വിതരണശൃംഖലയിലൂടെ ഭക്ഷണം ഓർഡർ ചെയ്യുന്പോൾ ബില്ലിൽ മാറ്റം വരും. റസ്റ്റോറന്‍റിൽനിന്ന് ഭക്ഷണം ഇ−കൊമേഴ്സ് സംവിധാനം വഴി (സ്വിഗ്ഗി, സൊമാറ്റോ, റെസോയി) ഭക്ഷണം വാങ്ങുന്പോൾ അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കുന്നത് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. 2021 ഡിസംബർ 31വരെ ജിഎസ്ടി ചുമത്തേണ്ട ബാധ്യത അതത് ഹോട്ടൽ, റസ്റ്ററന്‍റുകൾക്കായിരുന്നു. എന്നാൽ 2022 ജനുവരി ഒന്നുമുതൽ ഓൺലൈൻ ഭക്ഷണ വിതരണത്തിൻമേലുള്ള ചരക്കു സേവന നികുതി ചുമത്തേണ്ട ബാധ്യത ഇ−കൊമേഴ്സ് സേവനദാതാക്കൾക്കു മാത്രമായിരിക്കും.
പുതിയ ഭേദഗതി പ്രകാരം ഹോട്ടൽ, റസ്റ്റോറന്‍റ് എന്നിവയിൽ പാകം ചെയ്ത ഭക്ഷണപദാർഥങ്ങൾക്ക് മാത്രമേ ഇ−കൊമേഴ്സ് സംവിധാനങ്ങൾക്ക് നികുതി ചുമത്താൻ ബാധ്യതയുള്ളൂ. റസ്റ്റോറന്‍റുകളിൽ വിൽക്കുന്ന (അവിടെ പാകം ചെയ്യാത്ത) പാക്കറ്റ് ഭക്ഷണങ്ങൾക്കു നികുതി ചുമത്തേണ്ട ബാധ്യത അതത് റസ്റ്റോറന്‍റുകൾക്കു മാത്രമായിരിക്കും.
ചെറുകിട ഹോട്ടൽ, റസ്റ്റോറന്‍റ് രംഗത്തുള്ളവർക്ക് ഇത്തരത്തിൽ ബില്ലുകൾ നൽകുന്നത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. രണ്ടു ബില്ലുകൾ വരുന്നതിനാൽ, ഉപഭോക്താവ് രണ്ടു ഡെലിവറി ചാർജ് നൽകേണ്ടിവരും. പാകം ചെയ്ത ഭക്ഷണത്തിനും പാക്കറ്റ് ഭക്ഷണത്തിനും രണ്ടു തരത്തിലുള്ള ജിഎസ്ടി ആയതിനാൽ, ഡെലിവറി ചാർജിലും മാറ്റം വരും. ഇക്കാര്യത്തിലൊന്നും പുതിയ ജിഎസ്ടി ഭേദഗതി വേണ്ടത്ര വ്യക്തത വരുത്തിയിട്ടില്ല.