മുഹറഖിലെ അൽ സായ ദ്വീപ് വിനോദസഞ്ചാരകേന്ദ്രമാകും


മുഹറഖിലെ അൽ സായ ദ്വീപിനെ വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കും. മുഹറഖ് മുനിസിപ്പൽ കൗൺസിൽ ഇതുസംബന്ധിച്ച് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന് (ബക്ക) നിവേദനം നൽകിയതിനെതുടർന്നാണ് ദ്വീപിനെ സംരക്ഷിക്കാനുള്ള തീരുമാനം ബക്ക പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ മുനിസിപ്പൽ കൗൺസിലിനെ അറിയിച്ചത്. കഴിഞ്ഞ ഏപ്രിലിൽ അന്നത്തെ ബക്ക പ്രസിഡന്റായിരുന്ന ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫ ദ്വീപിനെ ദേശീയ പൈതൃകമാക്കി അംഗീകരിക്കുകയും സംരക്ഷിത പ്രദേശമാക്കാനുള്ള തീരുമാനം ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് അൽസയ ദ്വീപ്. പഴയ കോട്ടയുടേതെന്ന് തോന്നിപ്പിക്കുന്ന അവശിഷ്ടങ്ങൾ ദ്വീപിൽ ഇപ്പോഴുമുണ്ട്. പ്രതിരോധത്തിനുവേണ്ടി നിർമിച്ചതെന്ന് കരുതപ്പെടുന്ന ഗോപുരത്തിന്റെ ഭിത്തികൾ അവിടെ കാണാൻ സാധിക്കും. ബഹ്റൈൻ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ദ്വീപിന്റെ ചരിത്രപ്രാധാന്യം സംബന്ധിച്ച് പഠനങ്ങൾ നടന്നിരുന്നു. കഴിഞ്ഞ വർഷം ഇതോടനുബന്ധിച്ച് നടത്തിയ ഉത്ഖനനത്തിൽ ദ്വീപ് സ്വാഭാവിക നിർമിതിയല്ലെന്നും മനുഷ്യനിർമിതമാണെന്നും ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ രെപാ. റോബർട്ട് കാർട്ടർ കണ്ടെത്തി.

1200 വർഷംമുമ്പ് ശുദ്ധജല സംഭരണിയായി ദ്വീപിനെ മാറ്റിത്തീർക്കുകയായിരുന്നെന്നും അന്നത്തെ ബഹ്റൈൻ ജനതയുടെ എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ തെളിവാണതെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ശുദ്ധജല സംഭരണി എന്ന നിലയിലാണ് ദ്വീപിനെ ഉപയോഗപ്പെടുത്തിയിരുന്നത്. ബോട്ടുകളിൽ മറ്റു കരകളിലേക്ക് ശുദ്ധജലം കൊണ്ടുപോയിരുന്നതായും ചരിത്രകാരന്മാർ പറയുന്നു. ദ്വീപിന്റെ പൈതൃകം സംരക്ഷിക്കുന്ന തരത്തിലുള്ള നവീകരണ പ്രവൃത്തികളാണ് ഉദ്ദേശിക്കുന്നതെന്ന് ബക്ക അറിയിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെയും ചരിത്രാന്വേഷികളെയും ആകർഷിക്കുന്ന തരത്തിൽ കഫേകളും കിയോസ്കുകളും നിർമിക്കാനാണ് പദ്ധതി. ദ്വീപിന്റെ മധ്യത്തിലായി സ്വാഭാവികമായ ഫൗണ്ടന് സമാനമായ ജലപാതമടക്കമുണ്ട്. ഇതടക്കം സംരക്ഷിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് നടക്കുക. പവിഴപ്പുറ്റുകളും ഏഴാം നൂറ്റാണ്ടിലുപയോഗിച്ചിരുന്ന മൺപാത്രങ്ങളുമടക്കം ദ്വീപിൽനിന്ന് കണ്ടെത്തിയിരുന്നു. മുത്തുവ്യാപാരവുമായി അന്നുമുതലേ ദ്വീപിന് ബന്ധമുണ്ടായിരുന്നെന്നും പുരാവസ്തു ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ട്.

article-image

gdfgdfgdfg

You might also like

Most Viewed