ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡന്റ് ആന്റ് എമർജൻസി വിഭാഗത്തിൽ പ്രതിദിനം എത്തുന്നത് 1300 രോഗികൾ
ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡന്റ് ആന്റ് എമർജൻസി വിഭാഗത്തിൽ പ്രതിദിനം 1300 രോഗികളാണ് എത്തുന്നതെന്ന് ബഹ്റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവിടെയെത്തുന്ന എൺപത് ശതമാനം രോഗികളും ആശുപത്രി അധികൃതർ നൽകുന്ന സേവനത്തിൽ തൃപ്തി രേഖപ്പെടുത്തിയതായും, നിലിവിലെ 80 കിടക്കകൾ എന്നത് 123 ആയി ഉയർത്തുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇതോടൊപ്പം 16 പുതിയ മുറികൾ കൂടി അടിയന്തര ചികിത്സാ സൗകര്യത്തിനായി ഇവിടെ നിർമ്മിക്കും. കൂടാതെ പുതിയൊരു ഫാർമസിയും ഇവിടെ ആരംഭിക്കും. 1985 മുതൽക്കാണ് ഇവിടെ ആക്സിഡന്റ് ആന്റ് എമർജൻസി വിഭാഗം പ്രവർത്തനമാരംഭിച്ചത്. സൽമാനിയ ആശുപത്രിയിൽ നിന്ന് നിരവധി പേർ രാജി വെച്ചുവെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ വന്ന വാർത്തകളെ ആരോഗ്യമന്ത്രാലയം അധികൃതർ തള്ളി കളഞ്ഞു. 57 ഡോക്ടർമാരാണ് അത്യാഹിത വിഭാഗത്തിൽ ഉള്ളതെന്നും ഇവർ വ്യക്തമാക്കി.