120 ദിനാർ മോഷ്ടിച്ച ഇന്ത്യക്കാരന് ബഹ്റൈനിൽ അഞ്ച് വർഷത്തെ തടവ് ശിക്ഷ
മനാമ:
ഡെബിറ്റ് കാർഡ് മോഷ്ടിച്ച് പണം അപഹരിച്ചയാൾക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി. 23 വയസുകാരനും ശുചീകരണ തൊഴിലാളിയുമായ ഇന്ത്യക്കാരനെതിരെയാണ് വിധി വന്നിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം നടന്ന സംഭവത്തിൽ അറാദിലുള്ള താമസസ്ഥലത്ത് കൂടെ താമസിച്ചയാളുടെ ഡെബിറ്റ് കാർഡ് മോഷ്ടിച്ച് 120 ദിനാറാണ് ഇയാൾ എടുത്തത്. കാർഡിന് മുകളിൽ തന്നെ എഴുതിവെച്ചിരുന്ന പിൻ നന്പർ ഉപയോഗിച്ചാണ് സൂപ്പർമാർക്കറ്റിൽ നിന്ന് 75 ദിനാറിന്റെ സാധനങ്ങളും, 45 ദിനാറിന്റെ കോളിങ്ങ് കാർഡും വാങ്ങിയത്. മൊബൈൽ ഫോണിൽ മെസേജ് വന്നപ്പോഴാണ് കാർഡ് മോഷണം പോയ കാര്യം ഉടമ അറിയുന്നത്. ഇതിന് ശേഷം ഇദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു.

