കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി ഇരിട്ടിക്കൂട്ടം വോളന്റിയർ സുധീഷ് കുമാർ
മനാമ: ബഹ്റൈനിൽ കോവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശിയും ഇരിട്ടിക്കൂട്ടം ബഹറിൻ ചാപ്റ്ററിന്റെ സജീവ പ്രവർത്തകനുമായ സുധീഷ് കുമാർ. രാജ്യത്തു തിരഞ്ഞെടുത്ത 6000ത്തോളം വോളണ്ടിയർമാരിൽ ആണ് വാക്‌സിൻ പരീക്ഷിക്കുന്നത്.
ചൈനയിലെ സിനോഫാം സി.എൻ.ബി.ജി ഉലപ്പാദിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആണ് ബഹ്റൈനിൽ നടക്കുന്നത്. ലോകം മൊത്തം ഇന്നെ വരെ കടന്നു പോകാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കോവിഡിനെതിരെ ഉള്ള യുദ്ധത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നു സുധീഷ് കുമാർ പറഞ്ഞു. ബഹ്റൈനിലെ ജുഫൈറിൽ സലൂൺ ജീവനക്കാരൻ ആണ് ഉളിക്കൽ വയത്തൂർ സ്വദേശി സുധീഷ്.
വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് വാക്‌സിൻ പരീക്ഷണത്തിനായി ആളുകളെ തിരഞ്ഞെടുത്തത്. വാക്‌സിൻ ഡോസ് നല്കിയവരുടെ ആരോഗ്യ സ്ഥിതി അടുത്ത 49 ദിവസം തുടർച്ചയായി നിരീക്ഷിക്കും. തുടർന്ന് വരുന്ന ഒരു വർഷം ഇവരുടെ ആരോഗ്യവസ്ഥ നിരീക്ഷണത്തിൽ ആയിരിക്കും.
രണ്ടു മാസം മുന്നേ ജോലി നഷ്ടപ്പെട്ട് ആരോഗ്യ സ്ഥിതി മോശമായ രീതിയിൽ ബഹ്റൈനിൽ കുടുങ്ങി പോയ ഇരിട്ടി സ്വദേശിയെ ഇരിട്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്ററിന്റെ ഇടപെടലിലൂടെ സൗജന്യമായി നാട്ടിൽ എത്തിച്ച മിഷനിൽ സുധീഷും ഭാഗമായിരുന്നു. പരീക്ഷണത്തിന് സന്നദ്ധമായ സുധീഷ് നെ ഇരിട്ടിക്കൂട്ടം ഭാരവാഹികൾ അനുമോദിച്ചു.

